കൊൽക്കത്ത: സ്വന്തമായി ശൗചാലയത്തിൽ പോകാൻ ശീലിക്കാത്തതിന് മൂന്ന് വയസ്സുകാരനെ പിതാവ് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ആനന്ദ്പൂരിലായിരുന്നു സംഭവം. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ പിതാവ് ബിജോയ് മൊണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു.
മകൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു എന്നാണ് ബിജോയ് ആദ്യം പറഞ്ഞു പരത്തിയത്. എന്നാൽ, പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒറ്റയ്‌ക്ക് ശൗചാലയത്തിൽ പോകാൻ കൂട്ടാക്കാത്ത കുട്ടിയെ പെട്ടെന്നുള്ള കോപത്തിൽ തല്ലുകയായിരുന്നുവെന്ന് ബിജോയ് പോലീസിനോട് പറഞ്ഞു. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ തല ശൗചാലയത്തിന്റെ ചുമരിൽ ഇടിച്ചു. ഇതോടെ കുട്ടിക്ക് ബോധം നഷ്ടമായെന്ന് ബിജോയ് പറഞ്ഞു.
എന്നാൽ, മദ്യപാനത്തിനിടെയാണ് ബിജോയ് കുട്ടിയെ തല്ലിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചു കൊണ്ടിരുന്ന ബിജോയിയെ, ശൗചാലയത്തിൽ പോകാൻ കുട്ടി കൂട്ട് വിളിച്ചു. ഇതിൽ പ്രകോപിതനായാണ് പ്രതി കുട്ടിയെ തല്ലിയതെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി. മാതാപിതാക്കളെ സന്ദർശിക്കാൻ പോയിരുന്ന ഭാര്യയെ സംഭവ ശേഷം പ്രതി വിളിച്ചു വരുത്തി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭാര്യാ മാതാവ്, പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Comments