തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എൽഡിഎഫ് പ്രതിഷേധ വേദിയിൽ ബോഡി ഷെയിമിങ് നടത്തിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി ആർഎസ്എസിനെ ഭീകരപ്രസ്ഥാനമെന്ന് പരാമർശിച്ചതും വിവാദമാകുന്നു. എൽഡിഎഫ് ഗവർണർക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ തൃശൂരിൽ പങ്കെടുക്കവേയാണ് ആർഎസ്എസിനെ ഭീകര പ്രസ്ഥാനമായി പി.കെ ശ്രീമതി ചിത്രീകരിച്ചത്.
നരേന്ദ്രമോദി സർക്കാരിന് എല്ലാ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പകർന്നുകൊടുക്കുന്ന ആർഎസ്എസ് എന്ന ഭീകരപ്രസ്ഥാനത്തിന്റെ നയങ്ങൾ നടപ്പിലാക്കാനാണോ നിങ്ങളെ ഇങ്ങോട്ടേക്ക് അയച്ചിരിക്കുന്നത്? അങ്ങനെയെങ്കിൽ അത് പറയണം എന്നായിരുന്നു ശ്രീമതിയുടെ വാക്കുകൾ. സാമൂഹ്യ സേവന രംഗത്തും സാംസ്‌കാരിക രംഗത്തും ഉൾപ്പെടെ നിറസാന്നിദ്ധ്യമാണ് ആർഎസ്എസ്. ഇത് മറച്ചുവെച്ചാണ് ഭീകര പ്രസ്ഥാനമെന്ന പി.കെ ശ്രീമതിയുടെ പരാമർശം
2018 ലെ പ്രളയം ഉൾപ്പെടെ കേരളം സമീപകാലത്ത് കടന്നുപോയ പല ദുർഘട സാഹചര്യങ്ങളിലും ആർഎസ്എസും അതിന്റെ സേവന വിഭാഗമായ സേവാഭാരതിയും ജനങ്ങളുടെ കണ്ണീരൊപ്പാൻ രംഗത്തുണ്ടായിരുന്നു. ഇന്നും സേവാഭാരതിയിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അശരണർക്കും ദുരന്ത ബാധിതർക്കും നിരവധി സേവന പ്രവർത്തനങ്ങളാണ് ആർഎസ്എസ് നിർവ്വഹിക്കുന്നത്. മാത്രമല്ല കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ നിരവധി സംഘടനകളെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്.
സൂര്യവെളിച്ചം പോലെ വസ്തുതകൾ നിലനിൽക്കെയാണ് ഭീകര പ്രസ്ഥാനമെന്ന ലേബൽ ചാർത്തി ഇരുട്ട് കൊണ്ട് ഓട്ടയടയ്‌ക്കാൻ പി.കെ ശ്രീമതി ശ്രമിക്കുന്നത്.
Comments