കൊച്ചി: ബലാത്സംഗ കേസിൽ പിടിയിലായ സി ഐ സുനുവിനെ വീണ്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് പോലീസ്. മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടും സുനുവിനെ അറസ്റ്റ് ചെയ്യാൻ തെളിവ് ലഭിച്ചില്ല എന്നാണ് പോലീസിന്റെ ന്യായീകരണം.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്കാണ് സുനു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തൃക്കാക്കര എസ് പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ യുവതിയുടെ മൊഴി ഇന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ സുനുവിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യ തെളിവ് ലഭിച്ചില്ല എന്നാണ് പോലീസ് പറയുന്നത്.
കടവന്ത്രയിൽ വെച്ചും തൃക്കാക്കരയിലെ വീട്ടിൽ വെച്ചും സി ഐയും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2021ൽ പീഡനക്കേസിൽ 14 ദിവസം റിമാൻഡിൽ കഴിഞ്ഞയാളാണ് കേരള പോലീസിൽ സർക്കിൾ ഇൻസ്പെക്ടർ ആയ സുനു പി ആർ. ഇയാൾ എട്ട് തവണ വകുപ്പുതല അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ട്. നിലവിൽ ഇയാൾ മൂന്ന് പീഡനക്കേസുകളിൽ പ്രതിയാണ്. പീഡനക്കേസുകളിൽ പ്രതിയായിരുന്നിട്ടും പ്രൊമോഷനോടെയായിരുന്നു സുനുവിന് ബേപ്പൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയത്.
Comments