ജയ്പൂർ : പെൺകുട്ടികളെക്കുറിച്ച് വിവാദ പരാമർശം നടത്തി രാജസ്ഥാൻ കായിക മന്ത്രി അശോക് ചന്ദന. സംസ്ഥാനത്ത് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി വിൽപ്പന നടത്തുന്നുണ്ടെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പരാമർശം. 10000 രൂപയ്‌ക്ക് ഒരു ചെരുപ്പ് പോലും കിട്ടില്ല എന്നിട്ടാണോ പെണ്ണിനെ എന്നാണ് കോൺഗ്രസ് നേതാവ് ചോദിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി 10000 രൂപയ്‌ക്ക് വിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ഇതിന് മന്ത്രിയുടെ പ്രതികരണം എന്താണ് എന്നുമായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യം. ഇതിന് മറുപടിയായി നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത് എന്നാണ് മന്ത്രി ചോദിച്ചത്. 10000 രൂപയ്‌ക്ക് ചെരുപ്പ് പോലും കിട്ടില്ല, പിന്നെ എങ്ങനെ പെണ്ണിനെ കിട്ടും. എന്ത് മണ്ടത്തരമാണ് നിങ്ങൾ സംസാരിക്കുന്നത് എന്നും മന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു. മന്ത്രിയുടെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിന് പിന്നാലെ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. കോൺഗ്രസ് മന്ത്രിയെ വിമർശിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. സ്ത്രീകൾക്ക് നേരെ ആക്രമണങ്ങൾ നടക്കുകയും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന സാഹചര്യമാണ് രാജസ്ഥാനിലുളളത്. ഇതിനെതിരെ നടപടിയെടുക്കാതെ അവർക്കെതിരെ പ്രസ്താവനകൾ നടത്തുകയാണ് മന്ത്രിമാർ ചെയ്യുന്നത് എന്ന് ബിജെപി എംഎൽഎ വസുദേവ് ദേവ്‌നാനി പറഞ്ഞു. പെൺകുട്ടികളെ ചെരുപ്പിനോട് ഉപമിച്ചതിലൂടെ കോൺഗ്രസ് മന്ത്രി തന്റെ തനിനിറം പുറത്തുകാണിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments