തിരുവനന്തപുരം: തിരുവനന്തപുരം സംസ്‌കൃത കോളേജിൽ ഗവർണറെ അധിക്ഷേപിച്ച് ഫ്‌ളക്‌സ് വച്ച സംഭവത്തിൽ എസ്എഫ്‌ഐയ്‌ക്കാരെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുട്ടികൾ പ്രതികരിക്കുന്നത് പ്രായത്തിന്റെ പ്രത്യേകതകൾ കൊണ്ടാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കുട്ടികൾക്ക് മുതിർന്നവരോളം പക്വത ഉണ്ടാകണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
” കുട്ടികൾക്ക് മുതിർന്നവരോളം തന്നെ പരിപക്വമായ രീതിയിൽ കാര്യങ്ങൾ കാണാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. ഞാനവിടെ ചെന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ പത്രക്കാര് എന്നോട് ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. അപ്പോൾ കുട്ടികളുടെ നേതാവായിട്ടുള്ള യൂണിയൻ ചെയർമാനോട് അത് നീക്കം ചെയ്യാൻ പറഞ്ഞു.അപ്പോഴേക്കും കുട്ടികളത് നീക്കി. കുട്ടികൾ പ്രതികരിക്കുന്നത് അവരുടെ പ്രായത്തിന്റെ പ്രത്യേകതകൾ കൊണ്ടാണ്’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് ഗവർണറെ അധിക്ഷേപിച്ച് ബാനർ സ്ഥാപിച്ചത്. ‘ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ’ എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങൾ.സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടും വിശദീകരണം തേടാൻ രാജ്ഭവൻ നിർദേശം നൽകിയിട്ടുണ്ട്.സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ കോളേജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റിയിരുന്നു.
Comments