മുംബൈ: സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ തുക ഇരട്ടിയാക്കി മഹാരാഷ്ട്ര സർക്കാർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും മറാത്ത്വാഡ മുക്തി സംഗ്രാമിലും ഗോവ വിമോചന സമരത്തിലും പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ തുകയാണ് സർക്കാർ ഇരട്ടിയാക്കിയിരിക്കുന്നത്. 10,000 രൂപയിൽ നിന്നും 20,000 രൂപയായി പെൻഷൻ തുക ഉയർത്തി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സുപ്രീം കോടതി ശരിവച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (ഇഡബ്ല്യുഎസ്) വിഭാഗത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് (മറാഠകൾ) തൊഴിൽ ക്വാട്ട അനുവദിക്കുന്നതിനുള്ള നിർദ്ദേശവും മന്ത്രിസഭ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട്, 2020 സെപ്റ്റംബർ 9-ന് ശേഷം ആരംഭിച്ച റിക്രൂട്ട്‌മെന്റ് പ്രക്രിയയ്‌ക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) അറിയിച്ചു.
വോട്ടർപട്ടികയിൽ പേരില്ലാത്ത കർഷകരെ കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റി (എപിഎംസി) തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്ന സഹകരണ വകുപ്പിന്റെ നിർദേശം യോഗത്തിൽ അംഗീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾക്കായി വായ്പയിലൂടെ 35,629 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ഇത് സഹായിക്കും.
Comments