തിരുവനന്തപുരം: റീജണൽ ക്യാൻസർ സെന്ററിലും പാർട്ടി പ്രവർത്തകരെ നിയമിച്ച് സിപിഎം. ആർസിസിയിലെ താത്കാലിക നിയമനങ്ങളിലാണ് സിപിഎം അനധികൃതമായി പാർട്ടി പ്രവർത്തകരെയും ബന്ധുക്കളെയും നിയമിച്ചത്. നിയമനം നടത്താൻ അധികാരമില്ലാത്ത കുടുംബശ്രീ ജില്ലാ മിഷനെ മറയാക്കി ഇത്തരത്തിൽ 320 പേരെയാണ് മതിയായ യോഗ്യതയില്ലാതെ നിയമിച്ചത്.
നഗരസഭ കത്ത് വിവാദത്തിൽ ഉൾപ്പെട്ട കൗൺസിലർ ഡി.ആർ അനിലാണ് നിയമനങ്ങളുടെ പിന്നിലെന്നാണ് വിവരം. ആർസിസി, എസ്എടി, മെഡിക്കൽ കോളേജ് എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ കോളജ് വാർഡിലെ കൗൺസിലറാണ് ഡിആർ അനിൽ. താത്കാലിക ശുചീകരണ തൊഴിലാളികളെ കുടുംബശ്രീ വഴി നിയമിക്കണമെന്ന വ്യവസ്ഥയുടെ കീഴിലാണ് സാങ്കേതിക തസ്തികളിൽ ഉൾപ്പെടെ നിയമനം നടന്നത്.
ബയോ മെഡിക്കൽ എൻജിനിയർ, നഴ്സിങ് അസിസ്റ്റന്റ്, പേഷ്യന്റ് ഗൈഡ്, പേഷ്യന്റ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, പ്ലംബർ, ഇലക്ട്രീഷൻ, ലിഫ്റ്റ് ഓപ്പറേറ്റർ, റിസപ്ഷനിസ്റ്റ്, ഒക്സിജൻ പ്ലാന്റ് ജീവനക്കാർ, റേഡിയേഷൻ വിഭാഗം, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളിലാണ് കുടുംബശ്രീ മുഖേന നിയമനം നടത്തിയത്. പ്രവൃത്തി പരിചയം ആവശ്യമായിട്ടുള്ള തസ്തികകളിൽ പരിചയമില്ലാത്തവർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകിയാണ് ജോലിയ്‌ക്ക് യോഗ്യരാക്കിയത്.
Comments