മലപ്പുറം : വിവാഹം വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മണവാളൻ ഷാഹജാൻ എന്ന ഷാജഹാനെയാണ് ആന്ധ്ര പ്രദേശിലെ നല്ലചെരുവിലുളള ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50 ഓളം കളവുകേസുകളിൽ പ്രതിയാണ് ഇയാൾ.
പാറമ്മൽ അങ്ങാടിയിലെ കല്യാണ വീട്ടിൽ നിന്ന് നവംബർ 13 ന് എട്ട് ലക്ഷം രൂപയും 20 പവൻ സ്വർണവും കവർന്ന ശേഷം ഇയാൾ നാടുവിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കളവ് നടത്തിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്.
അന്വേഷണത്തിൽ ഇയാൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിസങ്കേതമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യമുള്ള മലഞ്ചെരുവിലെ വനവാസി ഊരിൽ ഇയാൾ ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയത്.
മോഷ്ടിച്ച പണവും സ്വർണവും ഉപയോഗിച്ച് രാജ്യമൊട്ടാകെ കറങ്ങി ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. കൈയ്യിലെ പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.















