തിരുവനന്തപുരം : കത്ത് വിവാദം ചർച്ച ചെയ്യാൻ തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. മേയർ ആര്യാ രാജേന്ദ്രനാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് യോഗം നടക്കുക. നവംബർ 22 ന് യോഗം ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം . എന്നാൽ ഈ ആവശ്യം പരിഗണിക്കാതെയാണ് അതിന് രണ്ട് ദിവസം മുമ്പേ മേയർ കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തിൽ നിന്ന് വിട്ട് നിൽക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ വൈകീട്ട് നാല് മണിക്ക് ചേരുന്ന കൗൺസിൽ യോഗത്തിൽ ആര്യ പങ്കെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കൗൺസിൽ യോഗം സംഘർഷഭരിതമാകാനും സാധ്യതയുണ്ട്. ഇതിനിടെ രാവിലെ എൽഡിഎഫ് യോഗവും ചേരുന്നുണ്ട്. കൂടാതെ രാവിലെ
കോർപ്പറേഷന് അകത്ത് പ്രതിപക്ഷ കൗൺസിലർമാരുടേയും പുറത്ത് പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധങ്ങൾ നടക്കും.
വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയിരുന്നു. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക് ദർവേസ് സാഹിബ് തിരിച്ചെത്താത്തതിനാലാണ് റിപ്പോർട്ട് നൽകുന്നത് വൈകിയത്. അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം തിരിച്ചെത്തിയത്. കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ കഴിയാത്തിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ. ഇക്കാര്യത്തിൽ ഡിജിപിയുമായുള്ള ചർച്ചയ്‌ക്ക് ശേഷം തീരുമാനം എടുക്കും.
Comments