ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറെ കൊലപ്പെടുത്തുമ്പോൾ വലിയ തോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി അഫ്താബ് പൂനെവാല. ശ്രദ്ധ കൊല്ലപ്പെട്ട മെയ് 18 ന് രാത്രി വലിയ തോതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് അഫ്താബ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്നും അഫ്ബാത് പോലീസിനോട് പറഞ്ഞു.
മെയ് 18 ന് രാത്രി അഫ്താബും ശ്രദ്ധയും തമ്മിൽ രൂക്ഷമായ വാക്കു തർക്കം ഉണ്ടായിരുന്നു. വീട്ടിലെ ചിലവും, മുംബൈയിൽ നിന്നും ലഹരി ഡൽഹിയിലേക്ക് എത്തിക്കുന്നതിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു തർക്കം. ആ സമയം താൻ വലിയ അളവിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെ അഫ്താബ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് വീണ്ടും കഞ്ചാവ് ഉപയോഗിച്ചാണ് തിരിച്ചുവന്നത്. ഇത് കണ്ടതോടെ ശ്രദ്ധ അഫ്താബിനെ ശകാരിച്ചു. ഇതിൽ പ്രകോപിതനായ അഫ്താബ് ശ്രദ്ധയെ കഴുത്തുഞെരിക്കുകയായിരുന്നു. അൽപ്പനേരത്തിന് ശേഷം ശ്രദ്ധ കുഴഞ്ഞു വീണു. ഇതോടെയാണ് ശ്വാസം നിലച്ചതായി വ്യക്തമായത്.
നേരം വെളുക്കുന്നതുവരെ അഫ്താബ് ശ്രദ്ധയുടെ ശവശരീരത്തിന് കാവലിരുന്നു. ആ സമയവും ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. ശ്രദ്ധയെ വെട്ടി മുറിച്ച ശേഷം ഡെറാഡൂണിലും മൃതദഹേ അവശിഷ്ടങ്ങൾ അഫ്താബ് കൊണ്ടിട്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അഫ്താബിന്റെ മൊഴികൾ പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ചില മൊഴികൾ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനാൽ എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Comments