തിരുവനന്തപുരം: പല ഡിജെ പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. ഡിജെ പാർട്ടികളിൽ പോലീസിന് ശ്രദ്ധ വേണം. നഗരങ്ങളിൽ എല്ലാം സിസിടിവി ക്യാമറകൾ ഉറപ്പാക്കണമെന്നും സതീദേവി പറഞ്ഞു. കൊച്ചിയിൽ മോഡലായ യുവതി കൂട്ട ബലാത്സംഗത്തിന് വിധേയയായ കേസിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
പീഡിപ്പിക്കപ്പെട്ട യുവതി മദ്യപിച്ചിരുന്നുവെന്നാണ് വാർത്തകളിൽ സൂചിപ്പിക്കുന്നത്. മദ്യപാന ആസക്തി ഏതെല്ലാം തരത്തിലാണ് സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചി കൂട്ട ബലാത്സംഗക്കേസ്. ലഹരിമുക്ത കേരളത്തെക്കുറിച്ച് നാം ചർച്ച ചെയ്യുമ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. യുവതി നേരിട്ടതുപോലെയുള്ള അനുഭവങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നമുക്ക് വേണമെന്നും സതീദേവി പറഞ്ഞു.
നഗരങ്ങളിൽ സ്ത്രീകൾക്ക് ഒറ്റയ്‌ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ലെന്നതാണ് അവസ്ഥ. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പോലീസ് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. അതേസമയം കേസിൽ നാല് പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബലാത്സംഗം നടന്നത് കാറിൽ വെച്ചാണെന്ന് കൊച്ചി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. ലഹരി മരുന്ന് നൽകിയിരുന്നോയെന്ന കാര്യവും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് കമ്മീഷണർ സി.എച്ച് നാഗരാജു പ്രതികരിച്ചു.
Comments