കൊച്ചി : ഓടുന്ന കാറിൽ 19 കാരിയായ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. യുവതിയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പ(ഡോളി-21) യെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. രാജസ്ഥാൻ സ്വദേശിയായ ഡിംപിൾ കൊച്ചിയിലെ ഡിജെ പാർട്ടികളിലെ സ്ഥിര സാന്നിദ്ധ്യമാണെന്നാണ് പുറത്തുവരുന്ന വിവരം.
കൊച്ചിയിലെ നിരവധി ഫാഷൻ ഷോകളിൽ ഡിംപിൾ പങ്കെടുക്കാറുണ്ട്. ചില ഫാഷൻ ഷോകളിൽ ഡിംപിളിന്റെ ചിത്രമാണ് പരസ്യത്തിന് നൽകാറുള്ളത്. പല പാർട്ടികൾക്കും ഡിംപിൾ എത്താറുണ്ട്. തന്നെ കൂട്ടിക്കൊണ്ട് പോയതും ബിയർ നൽകിയതും ഡിംപിളാണെന്ന് ബലാത്സംഗത്തിന് ഇരയായ യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പ്രതികൾക്ക് ഡിംപിളുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ഇവർ ഡിംപിളിനെ വിളിച്ച് പാർട്ടിയിൽ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചിരുന്നു. തുടർന്നാണ് ഡിംപിൾ യുവതിക്ക് മയക്കുമരുന്ന് നൽകിയ ശേഷം കാറിൽ കയറ്റി വിട്ടത് എന്നാണ് കണ്ടെത്തൽ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പുറമേ ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്.
അതിനിടെ, ഡിജെ പാർട്ടി നടന്ന കൊച്ചിയിലെ ഫ്ളൈ ഹൈ ഹോട്ടലിനെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്. കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
Comments