റായ്പൂർ: ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു വെച്ച പ്രതി പിടിയിൽ. കടയ്‌ക്കുള്ളിൽ ഒളിപ്പിച്ചു വെച്ച മൃതദേഹം കാറിൽ കയറ്റി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ആശിഷ് സാഹു പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലായിരുന്നു സംഭവം.
പി എസ് സി പരിശീലനത്തിനായി ബിലാസ്പൂരിൽ എത്തി ലേഡീസ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന 24 വയസ്സുകാരിയായ ഭിലായ് സ്വദേശി പ്രിയങ്ക സിംഗിനാണ് ദാരുണാന്ത്യം സംഭവിച്ചത്. മെഡിക്കൽ ഷോപ്പ് ഉടമയായ ആശിഷുമായി സൗഹൃദത്തിലായ യുവതി, അയാളുടെ വാക്ക് വിശ്വസിച്ചു ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി പലപ്പോഴായി 11 ലക്ഷം രൂപ നൽകി. ഇത് തിരികെ ചോദിച്ചപ്പോൾ നഷ്ടം വന്നുപോയി എന്നായിരുന്നു ആശിഷിന്റെ മറുപടി.
പണം കുറച്ചെങ്കിലും തിരികെ കിട്ടിയേ മതിയാകൂ എന്ന ആവശ്യവുമായി നവംബർ 15ന് ഉച്ചയ്‌ക്ക് 1.30ന് പെൺകുട്ടി ആശിഷിന്റെ കടയിലെത്തി. സംസാരം മറ്റുള്ളവർ കേൾക്കാതിരിക്കാൻ എന്ന വ്യാജേന പെൺകുട്ടിയെ സ്റ്റോർ മുറിയിലേക്ക് ഇരുത്തിയ ശേഷം ആശിഷ് ഷട്ടർ ഇട്ടു. അപകടം മണത്ത പെൺകുട്ടി ബഹളം വെക്കാൻ തുടങ്ങിയതോടെ, ഇവരുടെ വായിൽ കോട്ടൺ തിരുകി നിശബ്ദയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം സ്റ്റോർ മുറിയിൽ നാല് ദിവസമാണ് പ്രതി സൂക്ഷിച്ചത്. ദുർഗന്ധം പുറത്ത് വരാതിരിക്കാൻ ഇയാൾ വലിയ തോതിൽ പെർഫ്യൂമുകളും ചന്ദനത്തിരിയും ഉപയോഗിച്ചു. ഒടുവിൽ മൃതദേഹം മറവു ചെയ്യാനായി ശനിയാഴ്ച അതിരാവിലെ 4.00 മണിക്ക് എത്തിയ പ്രതി, മൃതദേഹം വലിച്ച് കാറിൽ കയറ്റി. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.
അതേസമയം, പ്രിയങ്ക സിംഗിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ ഹിമാംശു സിംഗ് പതിനഞ്ചാം തീയതി തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത ഭിലായ് പോലീസ് നടത്തിയ അന്വേഷണവും ചെന്നെത്തിയത് ആശിഷ് സാഹുവിലേക്ക് ആയിരുന്നു.
Comments