തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ പി.ആർ സുനുവിന് സസ്‌പെൻഷൻ. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണർ ഉത്തരവിറക്കും. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്.
കേസിൽ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് സ്റ്റേഷനിൽ നിന്ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തെളിവില്ലെന്ന പേരിൽ ഇയാളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ പിന്നാലെ സുനുവിനോട് അവധിയിൽ പോകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ നിർദേശം നൽകുകയായിരുന്നു.
ആരോപണ വിധേയനായ ഒരാൾ സ്‌റ്റേഷൻ ചുമതല വഹിക്കുന്നത് അവമതിപ്പ് സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സുനുവിനോട് അവധിയിൽ പോകാൻ നിർദേശിച്ചത്. എന്നാൽ താൻ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അനുവാദം നൽകിയതെന്നായിരുന്നു സുനുവിന്റെ വാദം.
Comments