ദോഹ: ഖത്തർ ലോകകപ്പിൽ ഇറാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.
ആദ്യ പകുതിയിൽ ഗോൾ കീപ്പർ അലിറേസ ബിയറൻവാൻഡ് പരിക്കേറ്റ് മടങ്ങിയത് ഇറാനിയൻ ടീമിന് തിരിച്ചടിയായി. ഇതിനെ തുടർന്ന് ഒന്നാം പകുതിയിൽ 14 മിനിറ്റ് അധിക സമയം അനുവദിച്ചിരുന്നു. ക്രോസ് തടുക്കാനുള്ള ശ്രമത്തിനിടെ സഹതാരം ഹൊസൈനി മജീദുമായി കൂട്ടിയിടിച്ചായിരുന്നു ബിയറൻവാൻഡിന് പരിക്കേറ്റത്. തുടർന്ന് രണ്ടാം ഗോൾ കീപ്പറായ സയീദ് ഹൊസൈൻ ഹൊസൈനി ആയിരുന്നു ഇറാന് വേണ്ടി വല കാത്തത്.
മുപ്പത്തിയാറാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയത്. നാൽപ്പത്തിമൂന്നാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ. മഗ്വയറുടെ ഹെഡർ സാക ഇറാന്റെ വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാരി കെയിനിന്റെ പാസ് റഹിം സ്റ്റെർലിംഗ് തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ പിറന്നു.
അറുപത്തി രണ്ടാം മിനിറ്റിൽ സാകയിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ നാലാം ഗോൾ. സ്റ്റെർലിംഗിൽ നിന്നും പന്ത് സ്വീകരിച്ച സാക പന്ത് വീണ്ടും വലയിലെത്തിച്ചു. മെഹ്ദി തരേമിയിലൂടെ അറുപത്തിയഞ്ചാം മിനിറ്റിൽ ഇറാന്റെ ആദ്യ ഗോൾ പിറന്നു. ഗോലിസാദയിൽ നിന്നും ലഭിച്ച പന്ത് ഇംഗ്ലീഷ് ഗോൾ കീപ്പറെ അക്ഷാരർത്ഥത്തിൽ നിസ്സഹായനാക്കി തകർപ്പൻ ഷോട്ടിലൂടെ തരേമി വലയിലെത്തിച്ചു.
സാകയുടെ പകരക്കാരനായിറങ്ങിയ റാഷ്ഫോർഡ് എഴുപത്തിയൊന്നാം മിനിറ്റിൽ വീണ്ടും ഇറാന്റെ വല കുലുക്കി. ഇംഗ്ലീഷ് നായകൻ ഹാരി കെയ്നായിരുന്നു ഗോളിന്റെ ശിൽപ്പി. തൊണ്ണൂറാം മിനിറ്റിൽ സ്റ്റെർലിംഗിന്റെ പകരക്കാരനായി വന്ന ജാക്ക് ഗ്രീലിഷ് ഇംഗ്ലണ്ടിനായി വീണ്ടും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാനം, മെഹ്ദി തരേമി ഇറാന് വേണ്ടി രണ്ടാമതും ലക്ഷ്യം കണ്ടതോടെ, ഗോൾ മഴ പെയ്ത ആവേശകരമായ മത്സരത്തിന് തിരശീല വീണു.
Comments