ദോഹ: ഖത്തർ ലോകകപ്പിനിടെ അർജന്റീനിയൻ മാദ്ധ്യമ പ്രവർത്തകയുടെ ബാഗിനുള്ളിൽ നിന്നും പണവും വിലപ്പെട്ട രേഖകളും മോഷണം പോയി. ഉദ്ഘാടന മത്സരത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ദോഹയിലെ കോർണീഷ് മേഖലയിൽ വെച്ചായിരുന്നു മോഷണം നടന്നത്.
മോഷണത്തെ കുറിച്ച് പോലീസിൽ പരാതി നൽകിയതായി മാദ്ധ്യമ പ്രവർത്തക ഡൊമിനിക് മെറ്റ്സ്ഗർ അറിയിച്ചു. അർജന്റീനിയൻ മാദ്ധ്യമം ടോഡോ നൊട്ടീഷിയാസിന്റെ റിപ്പോർട്ടറാണ് മെറ്റ്സ്ഗർ.
ആൾക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യവെ, മോഷ്ടാവ് ബാഗിന്റെ സിപ്പ് തുറന്ന് പണവും രേഖകളും കൈക്കലാക്കിയതാകാമെന്ന് മെറ്റ്സ്ഗർ പറഞ്ഞു. റിപ്പോർട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം വാട്ടർ ബോട്ടിൽ വാങ്ങാൻ പേഴ്സ് പരതിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ പിടികൂടാമെന്ന് പോലീസ് ഉറപ്പ് നൽകിയതായി ഡൊമിനിക് മെറ്റ്സ്ഗർ പറഞ്ഞു.
Comments