നേപിയർ: മഴ മുടക്കിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം സ്കോർ തുല്യത പാലിച്ചതോടെ, രണ്ടാം ട്വന്റി 20 ടൈയായി പ്രഖ്യാപിച്ചു. ഇതോടെ, പരമ്പരയിൽ 1-0ന് മുന്നിലായിരുന്ന ഇന്ത്യ പരമ്പര സ്വന്തമാക്കി.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 19.4 ഓവറിൽ 160 റൺസിന് പുറത്തായി. ഡെവൺ കോണ്വേയുടെയും ഗ്ലെൻ ഫിലിപ്സിന്റെയും അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. അവസാന ഓവറുകളിൽ കീവീസിനെ വരിഞ്ഞു മുറുക്കിയ ഇന്ത്യൻ ബൗളർമാർ 11 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്‌ത്തിയത് കൂറ്റൻ സ്കോറിലേക്കുള്ള പ്രയാണത്തിൽ നിന്നും ന്യൂസിലൻഡിനെ തടഞ്ഞു. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജും അർഷദീപും നാല് വിക്കറ്റുകൾ വീതം പങ്കിട്ടു. ഹർഷൽ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
ന്യൂസിലൻഡ് ഉയർത്തിയ 161 റൺസിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് വേണ്ടി ഋഷഭ് പന്തും ഇഷാൻ കിഷനും പരാജയപ്പെട്ടു. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും പെട്ടെന്ന് മടങ്ങി. മഴ കളി തടസ്സപ്പെടുത്തുമ്പോൾ ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലായിരുന്നു. 18 പന്തിൽ 30 റൺസുമായി ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യയും 9 പന്തിൽ 9 റൺസുമായി ദീപക് ഹൂഡയുമായിരുന്നു ക്രീസിൽ.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം മഴമുടക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.
Comments