ന്യൂഡൽഹി: കാമുകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ മൃതദേഹം പല കഷണങ്ങളാക്കി പല ഭാഗങ്ങളിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിൽ സ്വന്തം നാടായ വസെയിൽ വച്ച് അഫ്താബ് പൂനാവാലയ്ക്കെതിരെ രണ്ട് വർഷം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന ഫ്ളാറ്റിൽ വച്ച് ശ്രദ്ധയ്ക്ക് നിരന്തരമായി മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധ പോലീസിൽ പരാതി നൽകിയത്.
അഫ്താബിന്റെ അക്രമാസക്തമായ പെരുമാറ്റത്തെകുറിച്ച് അയാളുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഫ്താബിന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സഹപ്രവർത്തകരിൽ ഒരാളോടാണ് പരാതി നൽകിയ വിവരം ശ്രദ്ധ പറയുന്നത്. അഫ്താബിന്റെ മർദ്ദനത്തിൽ ശ്രദ്ധയുടെ മുഖത്തിന് മുറിവേറ്റിരുന്നു. ഈ ഫോട്ടോയും അയച്ച് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ കൂടുതൽ പരിക്കുകൾ ഏറ്റ നിലയിൽ ശ്രദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലൊണ് അഫ്താബ് കൊല്ലാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്രദ്ധ പരാതി നൽകുന്നത്. ‘ അവൻ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് നോക്കിയത്. എന്നെ കൊല്ലും എന്ന് എപ്പോഴും പറയും. കൊന്ന് കഷണങ്ങളാക്കി എറിഞ്ഞു കളയുമെന്നാണ് എപ്പോഴും പറയുന്നത്. ഇതുപോലെ മർദ്ദിക്കാൻ തുടങ്ങിയിട്ട് ആറ് മാസമായി. പക്ഷേ പരാതി നൽകാൻ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകുന്നത്.
അഫ്താബ് മർദ്ദിക്കുന്നതിനെ കുറിച്ചും കൊല്ലാൻ ശ്രമിക്കുന്നതിനെ കുറിച്ചുമെല്ലാം അവന്റെ മാതാപിതാക്കൾക്ക് അറിയാം. ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അവർക്കറിയാം. ഇനി അയാളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. എന്നെ അയാൾ എപ്പോൾ വേണമെങ്കിലും കൊല്ലാൻ ശ്രമിച്ചേക്കാമെന്നും’ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ എത്ര നാൾ അവർ പിരിഞ്ഞ് താമസിച്ചിരുന്നു എന്ന കാര്യം വ്യക്തമല്ലെന്നാണ് സുഹൃത്ത് പറയുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരും ഒരുമിച്ച് ജിവിക്കാൻ തുടങ്ങുകയായിരുന്നുവെന്നും സുഹൃത്ത് ചൂണ്ടിക്കാണിക്കുന്നു.
Comments