മോർബി: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ താരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും. ഒരാഴ്ചയ്‌ക്കിടെ മൂന്നാം തവണ ഗുജറാത്തിലെത്തിയ യോഗിയെ രാത്രി വൈകിയും ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. നാല് ജില്ലകളിൽ പ്രചാരണനെത്തിയ യോഗി സൂറത്ത് ജില്ലയിലെ വരാച്ച റോഡ് മണ്ഡലത്തിൽ രാത്രിയോടെയാണ് എത്തിയത്. തുറന്ന വാഹനത്തിൽ റോഡിനിരുപുറവും തിങ്ങി നിറഞ്ഞ ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങിയ യോഗിയെ പുഷ്പ വൃഷ്ടിയോടെയാണ് അവർ സ്വീകരിച്ചത്.
നേരത്തെ മോർബിയിൽ ഉൾപ്പെടെ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രചാരണമാണ് യോഗി ആദിത്യനാഥ് നടത്തിയത്. നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും ദേശീയതയുടെയും കാവൽക്കാരുടെ വിജയം ഉറപ്പ് നൽകുന്നതാണ് ഈ ആവേശമെന്ന് യോഗി ട്വിറ്ററിൽ കുറിച്ചു. മോർബിയിലെ ധ്രംഗധ്ര മണ്ഡലത്തിൽ ഉൾപ്പെടെ ആയിരുന്നു യോഗിയുടെ പ്രചാരണ പരിപാടികൾ.
കച്ചിലെ റാപ്പർ മണ്ഡലത്തിലും ദ്വാരകയിലും യോഗി ഇന്ന് പ്രചാരണത്തിൽ പങ്കെടുത്തു. എല്ലായിടത്തും ഡബിൾ എൻജിൻ സർക്കാരിന്റെ പ്രയോജനങ്ങളാണ് അദ്ദേഹം ജനങ്ങളോട് വിശദീകരിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൈക്കൊണ്ട ശക്തമായ തീരുമാനം ഭീകരവാദത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി ആയിരുന്നുവെന്നും യോഗി പറഞ്ഞു.
Comments