പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം. ധരംവീർ എന്ന 26കാരനായ യുവാവാണ് മരിച്ചത്. ഇയാളുടെ നാട്ടിൽ നടക്കുന്ന മേളയിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ധരംവീർ. ഇവിടെ വച്ചാണ് ഒരു പാമ്പാട്ടിയെ കാണുന്നത്. ഇയാളുടെ കൈവശമുള്ള പാമ്പിനെ കണ്ടപ്പോൾ സെൽഫി എടുക്കണമെന്ന് ആഗ്രഹം തോന്നിയ ധരംവീർ പാമ്പിനെ വാങ്ങി കഴുത്തിലിട്ടു.
ഇതിനിടെ പാമ്പ് പെട്ടന്ന് ധരംവീറിന്റെ കയ്യിൽ കടിക്കുകയായിരുന്നു. കടിയേറ്റ ഉടനെ തന്നെ അപസ്മാരം ഉണ്ടായി ധരംവീർ ബോധരഹിതനായി വീണു. ഉടനെ പാമ്പാട്ടി ചില മരുന്നുകൾ ഇയാളുടെ ദേഹത്ത് തേച്ചെങ്കിലും ബോധം വീഴാതിരുന്നതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ ആശുപത്രിയിലെത്തും മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കടിയേറ്റ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം വിഷമില്ലാത്ത പാമ്പിനെയാണ് ധരംവീറിന്റെ കയ്യിൽ കൊടുത്തതെന്നാണ് പാമ്പാട്ടിയുടെ വാദം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ധരംവീറിന്റെ കുടുംബാംഗങ്ങൾ പരാതി തന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Comments