മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൂനെ സ്വദേശി ശൗര്യ കാളിദാസ് ഖാൻഡ്‌വെ (11) ആണ് മരിച്ചത്. രമൻബോഗിലെ ന്യൂ ഇംഗ്ളീഷ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു.
ലോഹെഗോണിലെ ജഗത്‌ഗുരു സ്‌പോർട്ട് അക്കാഡമി ഗ്രൗണ്ടിലാണ് സംഭവം. രാത്രി ഒൻപത് മണിയോടെ ശൗര്യയും കൂട്ടുകാരും ചേർന്ന് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിയിലാണ് ബാറ്റിംഗ് ചെയ്ത കുട്ടി അടിച്ച പന്ത് സ്വകാര്യ ഭാഗത്ത് ഇടിച്ചത്. പിന്നാലെ കുട്ടി ബോധരഹിതനായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിന്റേയും കുട്ടി ബോധരഹിതനാവുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കു. പൊലീസ് അപകട മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.