തിരുവനന്തപുരം : തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയാ സംഘം നടത്തിയ കൊലപാതകം നാടിനെ നടുക്കുന്നതാണ്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പെയിൻ നടത്തുന്നതിനിടെ ആണ് ഈ അരുംകൊലയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്നുണ്ട്. അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പോലീസ് -എക്‌സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നുവെന്നും പിണറായി വിജയൻ കുറിച്ചു.
Comments