ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും അവർ കടുത്ത ദാരിദ്ര്യത്തിലാണെന്നും അപേക്ഷയിൽ പറയുന്നു.
വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാനും കുടുംബം ബുദ്ധിമുട്ട് നേരിടുന്നതായും അമീറുൾ ഇസ്ലാം ചൂണ്ടിക്കാട്ടി. നിയമ വിദ്യാർത്ഥിനി ജിഷയെ അതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്.
2016 ഏപ്രിൽ 28-നാണ് നിയമവിദ്യാർത്ഥിനിയായ ജിഷയെ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുള്ള ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ 38-ഓളം മുറിവുകൾ ഉണ്ടായിരുന്നതായും പീഡനത്തിനിരയായതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. 25-ത്തിലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് കൊലയ്‌ക്ക് പിന്നിൽ ഇതര സംസ്ഥാന നിർമ്മാണ തൊഴിലാളിയാണന്നെ നിഗമനത്തിൽ എത്തിച്ചേർന്നു.
അന്വേഷണം അമീറുൾ ഇസ്ലാമിലേക്ക് നീണ്ടു. തമിഴ്‌നാട് അതിർത്തിയിൽ നിന്നും 2016 ജൂൺ 14-ന് ഇയാളെ അന്വേഷണ സംഘം പിടികൂടി. 85 ദിവസം നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവിൽ അത്യപൂർവവും അതിക്രൂരവുമായ പീഡനവുമെന്ന് കോടതി വിലയിരുത്തി. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചു.
Comments