ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 7 വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മുൻ നിര ബാറ്റർമാരുടെ മികച്ച പ്രകടനങ്ങൾക്കൊടുവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 306 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ ശിഖർ ധവാൻ, ഓപ്പണർ ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി. ഓപ്പണിംഗ് വിക്കറ്റിൽ ധവാനും ഗില്ലും ചേർന്ന് 23.1 ഓവറിൽ 124 റൺസ് കൂട്ടിച്ചേർത്തു. ധവാൻ 72 റൺസും ഗിൽ 50 റൺസും അയ്യർ 80 റൺസും നേടി. അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋഷഭ് പന്ത് വീണ്ടും പരാജയമായി. 15 റൺസ് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. സഞ്ജു സാംസൺ 36 റൺസ് നേടിയപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദർ 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ തുടക്കം സാവധാനത്തിലായിരുന്നു. ഓപ്പണർമാരായ ഫിൻ അലൻ 22 റൺസും ഡെവൺ കോൺവേ 24 റൺസും നേടി മടങ്ങി. എന്നാൽ രണ്ടും കൽപ്പിച്ച് ബാറ്റ് വീശിയ ക്യാപ്ടൻ കെയ്ൻ വില്ല്യംസണും വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥവും ചേർന്ന് 47.1 ഓവറിൽ ന്യൂസിലൻഡിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലാഥം 104 പന്തിൽ 145 റൺസുമായും വില്ല്യംസൺ 98 പന്തിൽ 94 റൺസുമായും പുറത്താകാതെ നിന്നും.
3 വീതം വിക്കറ്റുകൾ വീഴ്‌ത്തിയ ടിം സൗത്തിയും ലോക്കി ഫെർഗൂസനും ന്യൂസിലൻഡിന് വേണ്ടി തിളങ്ങി. ഇന്ത്യൻ ബൗളർമാരെല്ലാം കണക്കിന് തല്ല് വാങ്ങി. ഉമ്രാൻ മാലിക്കിന് 2 വിക്കറ്റുകൾ ലഭിച്ചു.
Comments