മലപ്പുറം: നാസർ ഫൈസി കൂടത്തായിക്ക് പിന്നാലെ ഫുട്ബോളിനെതിരെ പ്രചാരണവുമായി കൂടുതൽ ഇസ്ലാമിക മതനേതാക്കൾ രംഗത്ത്. ഫുട്ബോൾ ആരാധനയെ എതിർക്കാൻ മതനേതൃത്വം രംഗത്ത് വരണം. ഫുട്ബോൾ ലഹരി ഇസ്ലാമിക വിരുദ്ധമാണ്. ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും പേരിൽ ആഘോഷങ്ങൾ നടത്തി യുവാക്കൾ അവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുക്കുകയാണെന്നും അത് തിരുത്താൻ പോലും ആർക്കും ഇന്ന് ധൈര്യമില്ലാതായിരിക്കുകയാണെന്നും മുഹ്സിൻ ഐദീദ് പറയുന്നു.
ഇതിനെക്കുറിച്ച് പറഞ്ഞാൽ പിന്തിരിപ്പൻ കാര്യം പറയുന്നത് പോലെയാണ് ആളുകൾ മനസിലാക്കുന്നത്. ഈ സമൂഹത്തിലെ യുവാക്കളുടെ വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിച്ചുനോക്കിയാൽ മനസിലാകും. ഫുട്ബോളിന്റെ ദൈവം, ക്രിക്കന്റിന്റെ ദൈവം, ഇയാൾ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല എന്നൊക്കെയാണ് പറയുന്നത്. കുറച്ചുനേരം അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ട്, അതിന് വേണ്ടി കോടികൾ വാങ്ങിക്കും. ബുദ്ധിയില്ലാത്ത യാതൊരു അർത്ഥവുമില്ലാത്ത ഇത്തരം കാര്യങ്ങളിൽ ജനങ്ങളെ തളച്ചിടുകയാണ്. എന്നിട്ട് വലിയ കട്ടൗട്ടുകൾ വച്ച് അഭിമാനിക്കുകയാണ്. വെറുതെ സമയം നഷ്ടപ്പെടുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും മുഹ്സിൻ ഐദിദ് പറയുന്നു. ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത എപി വിഭാഗം നേതാവും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രാർത്ഥനയ്ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്ബോൾ ലഹരിയും അംഗീകരിക്കാനാകില്ലെന്ന് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞത്. ഫുട്ബോൾ ഒരു ജ്വരമായി മാറുകയും, ലഹരിയായി പരിണമിച്ച് താരാരാധനയിലേക്കും അമിതമായ ധൂർത്തിലേക്കും പോകുന്നുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാര്യത്തിനും നിയന്ത്രണങ്ങളുണ്ട്. ആ ലിമിറ്റ് വിട്ട് സമ്പത്ത് ചെലവഴിക്കുന്നത് ഒരിക്കലും ഇസ്ലാം അംഗീകരിച്ചിട്ടില്ല. ഒരു ദിവസം അഞ്ച് നേരം പള്ളികളിൽ പ്രാർത്ഥന നടത്തണം. ആ പ്രാർത്ഥനയുടെ സമയം പോലും പരിഗണിക്കാതെ അതിന് പോലും ഭംഗം വരുന്ന വിധത്തിൽ കളിയാരാധന മാറുന്നു എന്നത് അംഗീകരിക്കാനാകില്ല. ദൈവത്തോട് കാണിക്കുന്ന ആരാധന മറ്റ് മേഖലകളിലേക്ക് പോകരുത്. സിനിമാ നടന്മാരേയും, സ്പോർട്സ് താരങ്ങളേയും, രാഷ്ട്രീയക്കാരേയും ഒന്നും ആരാധിക്കാൻ പാടില്ല. ആരാധിക്കേണ്ടത് ദൈവത്തെ മാത്രമായിരിക്കണമെന്നുമാണ് നാസർ ഫൈസി കൂടത്തായി പറഞ്ഞത്.
Comments