കൊല്ലം; എട്ടാമത് പ്രസിഡന്റ് ട്രോഫി ജലമേളയിൽ കുമരകം എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് അട്ടിമറി വിജയം. ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും എട്ട് മത്സരങ്ങളിൽ വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ ചാമ്പ്യൻസ് ബോട്ട് ലീഗിലും ചാമ്പ്യൻമാരായി.
കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം അഷ്ടമുടിക്കായലിലെ മൂന്ന് ട്രാക്കുകളിലായിട്ടായിരുന്നു മത്സരം.
നടുഭാഗം ചുണ്ടനും കാട്ടിൽ തെക്കതിൽ ചുണ്ടനും പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ് ഹീറ്റ്്സ് മതസരങ്ങളിൽ വിജയിച്ച് ഫൈനലിലെത്തിയത്. പ്രസിഡന്റ് ട്രോഫി ജലോൽസവത്തിന്റെ ഫൈനൽ ചാമ്പ്യൻസ് ബോട്ട് ലീഗിലെ അവസാന മത്സരമായാണ് കണക്കാക്കുന്നത്.
സി.ബിഎല്ലിലെ ആദ്യ 11 മത്സരങ്ങളിൽ 8 ലും വിജയിച്ച് ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചാണ് കട്ടിൽ തെക്കതിൽ ചുണ്ടൻ പ്രസിഡന്റ് ട്രോഫിയിൽ മത്സരത്തിനിറങ്ങിയത്. പുന്നമടക്കായലിലേറ്റ പരാജയത്തിന് കൂടിയാണ് നടുഭാഗം അഷ്ടമുടിയിൽ കണക്കുതീർത്തത്. കാട്ടിൽ തെക്കതിലിനെ അര വള്ളപ്പാട് പിന്നിലാക്കിയാണ് നടുഭാഗം ചുണ്ടൻ പ്രസിഡന്റ് ട്രോഫിയിലേക്ക് തുഴഞ്ഞുകയറിയത്.
എം മുകേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ജലമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എൻകെ പ്രേമചന്ദ്രൻ എം.പി മാസ്ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് ട്രോഫിയിൽ 15 വളളങ്ങളാണ് അഞ്ച് വിഭാഗങ്ങളിലായി മത്സരിച്ചത്. സിബിഎൽ ഫൈനലിൽ ഒൻപത് ചുണ്ടൻ വളളങ്ങളാണ് പങ്കെടുത്തത്.
Comments