തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ ഈ മാസം 30 ന് സമരപ്പന്തലിൽ എത്തും. അതേസമയം വിവിധ സാമൂഹിക സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് സമരം കൂടുതൽ ശക്തമാക്കുമെന്നും പ്രാദേശവാസികളുടെ സമരസമിതി അറിയിച്ചു.
സമരത്തിന്റെ മറവിൽ നടന്ന കലാപത്തിൽ ഹിന്ദുമതവിശ്വാസികളുടെ വീടുകളിൽ കയറി വ്യാപക അക്രമങ്ങളാണ് ലത്തീൻ വൈദികർ ഉൾപ്പടെയുള്ള പ്രതിഷേധക്കാർ നടത്തിയത്. ലത്തീൻ സഭ നടത്തുന്ന രാജ്യവിരുദ്ധ സമരത്തിനെതിരെ ശക്തമായി പോരാടാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം ഈ അതിക്രമങ്ങൾക്കെതിരെ പ്രദേശികവാസികളോടൊപ്പം സമരം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.
പദ്ധതി പ്രദേശത്തിന് ചുറ്റും അതിക്രമങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഓരോ ദിവസവും ലത്തീൻ സഭയുടെ നേതൃത്വത്തിൽ പുറത്തുനിന്നും ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങളിൽ പരിക്കേറ്റ നിരവധി പ്രദേശവാസികളാണ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള സമരം ഹൈക്കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ്. പോലീസ് സ്റ്റേഷനും തല്ലി തകർത്തു കൊണ്ട് വിഴിഞ്ഞത്ത് ലത്തീൻ സഭാ കലാപം സൃഷ്ടിക്കുകയാണ്.
Comments