കൊച്ചി : കേരളത്തിലെ വീടുകളിൽ പരിസ്ഥിതി സംരക്ഷണ ശീലം ഉറപ്പുവരുത്തി പരിസ്ഥിതി സംരക്ഷണ സമിതിയുടെ രണ്ടാമത് ശിൽപ്പശാല സമാപിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ നടന്ന രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ അബുക്ക അരീക്കോട്, ഡോ.ഹിലാൽ, കണ്ടൽ സുരേന്ദ്രൻ, ക്രിസ്റ്റഫർ തിരുവല്ല, സുരേഷ് വനമിത്ര, , സദാനന്ദൻ, ബേബിലാൽ എന്നിവർ ജലസംരക്ഷണം, വന സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, ജൈവകൃഷി, നിത്യജീവിതത്തിലെ രാസവസ്തുക്ക ളുടെ അപകടകരമായ ഉപയോഗം, ഗോ ആധാരിത ജീവനം-പഞ്ചഗവ്യ ചികിത്സ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
കാഞ്ഞങ്ങാട് നഗരത്തിൽ പൊതുനിരത്തിൽ ജനങ്ങളുമായി സംവദിച്ച പരിസ്ഥിതി പ്രവർത്തകർ നിത്യജീവിതത്തിൽ മാലിന്യ സംസ്‌കരണം നടത്തുന്നതുമായി ബന്ധപ്പെട്ട ഗുണങ്ങളും പ്രായോഗിക വിഷമതകളും ജനങ്ങളുമായി പങ്കുവെച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലേയും വീടുകൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ഹരിതഗൃഹം പദ്ധതി വ്യാപമാക്കാനാണ് തീരുമാനം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്നദ്ധസംഘടനാ മേഖലകളിലും മഹിളാ കൂട്ടായ്മകളിലും പരിസ്ഥിതി സംരക്ഷണം നടത്തുന്നവരുമായി ഒത്തുചേർന്നുള്ള പരിശ്രമങ്ങൾ വിജയകരമായി നടക്കുന്ന വിവരവും ശില്പശാലയിൽ പങ്കെടുത്തവർ പങ്കുവെച്ചു.
സമുദ്രതീര ശുചീകരണ പരിപാടിയിലൂടെ കേരളത്തിലെ 589 കിലോമീറ്റർ വരുന്ന തീരമേഖലയിൽ വ്യാപകമായി അടിഞ്ഞുകൂടുന്ന പോളിത്തീൻ മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിൽ വ്യാപകമായ ജനപങ്കാളിത്തം ഉണ്ടായതിലെ സന്തോഷവും ശില്പശാലയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. അഖിലേന്ത്യ തലത്തിൽ രണ്ടു ലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകർ സെപ്തംബർ17ന് നടന്ന സമുദ്രതീര ശുചീകരണ പരിപാടിയിൽ 7500 കിലോമീറ്റർ സമുദ്ര തീരത്ത് വിവിധ സംസ്ഥാനങ്ങളിലായി പങ്കെടുത്ത റിപ്പോർട്ടും അവതരിപ്പിച്ചു.
രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് എസ്.സുദർശൻ, പര്യാവരൺ സംരക്ഷൺ ഗതിവിധി ദക്ഷിണ-ദക്ഷിണ മദ്ധ്യക്ഷേത്ര സംയോജകൻ ഗണപതി ഹെഗ്‌ഡേ, രാഷ്‌ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗം പി.ആർ.ശശിധരൻ, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ ടി.എസ്.നാരായണൻ, സഹസംയോജകൻ രാജേഷ് ചന്ദ്രൻ എന്നിവർ മാർഗ്ഗദർശനം നൽകി.
Comments