അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നരേന്ദ്ര മോദിക്കെന്താണ് രാവണനെപ്പോലെ 100 തലയുണ്ടോ എന്നാണ് ഖാർഗെ ചോദിച്ചത്. അഹമ്മദാബാദിലെ ബെഹ്രാംപുരയിൽ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു പരാമർശം. മോദിയെ രാവണനുമായി താരതമ്യം ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മോദിയുടെ ചിത്രമാണ് കാണുന്നത് എന്ന് ഖാർഗെ പറഞ്ഞു. കോർപറേഷൻ തിരഞ്ഞെടുപ്പിലും എംഎൽഎ തിരഞ്ഞെടുപ്പിലും എംപി തിരഞ്ഞെടുപ്പിലുമെല്ലാം എല്ലായിടത്തും മോദിയുടെ ചിത്രം കാണാം. നരേന്ദ്ര മോദിയെന്താ 100 തലയുള്ള രാവണനാണോ എന്നും ഖാർഗെ ചോദിച്ചു.
നരേന്ദ്ര മോദിയുടെ പേരിലാണ് ഇവിടെ വോട്ട് ചോദിക്കന്നത്. മോദി എന്താ എല്ലാവർക്കും വേണ്ടി ജോലി ചെയ്യാൻ വരുന്നുണ്ടോ? നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായത്തിനായി മോദി എത്തുന്നുണ്ടോ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആരാഞ്ഞു.
തുടർന്ന് ഖാർഗെയ്‌ക്കെതിരെ ബിജെപിയും രംഗത്തെത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ചൂട് താങ്ങാനാവാതെ, മല്ലികാർജുൻ ഖാർഗെയ്‌ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം രാവണൻ എന്ന് വിളിക്കുന്നു. ”മരണത്തിന്റെ വ്യാപാരി മുതൽ രാവണൻ എന്ന് വരെ വിളിച്ച് ഗുജറാത്തിന്റെ മകനെ കോൺഗ്രസ് പരിഹസിക്കുകയാണെന്നും അമിത് മാളവ്യ തിരിച്ചടിച്ചു.
പ്രധാനമന്ത്രിയെ രാവണൻ എന്ന് വിളിച്ചുകൊണ്ട് ഖാർഗെ രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയെന്നും ഇത് കോൺഗ്രസിന്റെ ദുഷ്ട മനസ്സിനെയാണ് കാണിക്കുന്നതെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.
Comments