ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഐഎസ്‌ഐഎസ് ഭീകരപ്രവർത്തനവും മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മതങ്ങൾക്കപ്പുറമുള്ള സമാധാനവും സാമൂഹിക സൗഹാർദ്ദത്തിന്റെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ മുസ്ലീം വിദ്യാർത്ഥികളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഇരകളാണ് ഇന്ത്യയും ഇന്തോനേഷ്യയും എന്നും ഇത്തരം ഭീഷണികളെ കൂട്ടായ പരിശ്രമത്തിലൂടെ തരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരപ്രവർത്തനങ്ങളെ ഒരു പരിധി വരെ തടയാനായെങ്കിലും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഐഎസ്‌ഐഎസ് ഭീകരപ്രവർത്തനവും വർദ്ധിക്കുന്നതായാണ് റിപ്പോർട്ടിലൂടെയും മറ്റും വ്യക്തമാകുന്നതെന്നും ഡോവൽ വ്യക്തമാക്കി. സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ഇത്തരത്തിൽ ഭീകരർ എത്തുന്നതെന്നും ഇവരെ ചെറുക്കുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിക്കണമെന്നും ഡൽഹിയിൽ നടത്തിയ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
സഹിഷ്ണുത, ഐക്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയെയും ഇന്തോനേഷ്യൻ പണ്ഡിതന്മാരെയും ഏകോപിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അക്രമാസക്തമായ തീവ്രവാദത്തിനെതിരെ പോരാടാൻ ഇത് കരുത്തേകുമെന്നും ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.
Comments