തിരുവനന്തപുരം: സർവകലാശാല വി സി വിഷയത്തിൽ ഇടതുസംഘടനകൾക്ക് ഇരട്ടത്താപ്പ്.താൽക്കാലിക കെ ടി യു, വിസിയായി നിയമിതയായ ഡോ.സിസ തോമസിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ ഇടത്- അദ്ധ്യാപക വിദ്യാർത്ഥി സംഘടനകൾക്ക് കുഫോസ് വി സി നിയമനത്തിൽ മൗനം.ഹൈക്കോടതി പുറത്താക്കിയ ഡോ.കെ റിജി ജോണിന്റെ ഭാര്യ കൂടിയായ ഡോ.റോസ്ലിൻഡിനെയായിരുന്നു സീനിയോറിറ്റി പരിഗണിച്ച് ഗവർണർ വി സിയായി നിയോഗിച്ചത്.ഇതോടെ വി സി മാരുടെ രാഷ്‌ട്രീയമാണ് സി പി എം ഉയർത്തുന്നതെന്ന് കൂടുതൽ വ്യക്തമാവുകയാണെന്നാണ് വിമർശനം.
യുജിസി ചട്ടങ്ങൾ പാലിക്കാതെ നിയമിക്കപ്പെട്ടതായി കണ്ടെത്തി ഹൈക്കോടതി പുറത്താക്കിയ കുഫോസ് മുൻ വിസി ഡോ.കെ റിജി ജോൺ സർക്കാരിനും ഇടതുസംഘടനങ്ങൾക്കും അഭിമതനായതു കൊണ്ടു തന്നെ റിജി ജോണിന്റെ ഭാര്യ റോസ്ലിൻഡ് ജോർജ്ജിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങൾ പോലും ഉയർത്തുന്നില്ലെന്നാണ് ആരോപണം.
കേരള ഫിഷറീസ് സർവകലാശാലയുടെ ഇടക്കാല വിസിയായി ഡോ.എം റോസിലിൻഡ് ജോർജ്ജ് ചുമതലയേൽക്കുന്ന ദിവസം എസ് എഫ് ഐ യും, ഇടത് അദ്ധ്യാപക സംഘടനകളും പ്രതിഷേധമുയർത്തിയേക്കുമെന്ന് കരുതിയിരുന്നെങ്കിലും റോസ്ലിൻഡിനെതിരെ എതിർ സ്വരങ്ങളൊന്നും തന്നെ ഉയർന്നില്ല.എന്നാൽ സമാന സാഹചര്യത്തിൽ ചുമതലയേറ്റ കെ ടി യു വി സി ഡോ. സിസ തോമസിനെ ചുമതലകൾ നിർവഹിക്കാൻ പോലും കഴിയാത്ത വിധം നിസഹകരിക്കുകയും, ഒറ്റപ്പെടുത്തുകയുമായിരുന്നു ഇടത് സംഘടനകൾ ചെയ്തത്.
രണ്ടു നിയമനവും നടത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെങ്കിലും നിയമിതരായ രണ്ട് വിസിമാരോട് സർക്കാരും, ഇടതു സംഘടനകളും സ്വീകരിച്ച രണ്ട് നിലപാട് തങ്ങളുടെ രാഷ്ടീയത്തിന് ഒപ്പം നിൽക്കുന്നവരാണെങ്കിൽ എതിർക്കില്ലെന്നും, നിയമനവും എതിർപ്പും രാഷ്‌ട്രീയ അടിസ്ഥാനത്തിൽ മാത്രമാണെന്നും വ്യക്തമാക്കുന്നതാണ്.ഇതിനിടെ സാങ്കേതിക സർവകലാശാല വി സി സിസ തോമസിന് യോഗ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ കോടതിയിലും തിരിച്ചടി നേരിട്ട സർക്കാരും, സി പി എമ്മും മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്.
Comments