ന്യൂഡൽഹി: ഇന്ത്യയുമായുള്ള സൗഹൃദത്തെ വാഴ്‌ത്തി മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്. ഇരു രാജ്യങ്ങളുടെയും വളർച്ചയ്‌ക്കും പുരോഗതിയ്‌ക്കും കാരണമാകുന്നത് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധമാണെന്ന് അബ്ദുള്ള ഷാഹിദ് പറഞ്ഞു. മലദ്വീപിന് ഇന്ത്യ നൽകിയ സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സുഹൃദ്ബന്ധം വളരെ ശക്തമാണ്. അതുകൊണ്ടു തന്നെയാണ് ഈ ബന്ധം പവിത്രമാകുന്നത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്. അതുകൊണ്ടാണ് എല്ലാവരും അഭിനന്ദിക്കുന്നത്. കാലം പോലെ സൗഹൃദവും ഒഴികിക്കൊണ്ടേയിരിക്കും. തങ്ങളുടേത് പോലുള്ള സൗഹൃദം ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ സമയത്ത് സാമ്പത്തിക സഹായം നൽകിയ ഇന്ത്യയ്‌ക്ക് വിലയേറിയ നന്ദി അറിയിക്കുന്നു. ഇന്ത്യയുടെയും മാലദ്വീപിന്റെയും കരുത്തുറ്റ ബന്ധമാണ് ഇരു രാജ്യങ്ങളുടെയും ഉയർച്ചയ്‌ക്കും, പുരോഗതിയ്‌ക്കും കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇതിന്റെ വീഡിയോ അബ്ദുള്ള ഷാഹിദ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് മാലദ്വീപ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ധനസഹായം നൽകിയത്. 100 മില്യൺ ഡോളറായിരുന്നു സഹായമായി നൽകിയത്. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറാണ് ഇന്ത്യയ്‌ക്കായി ചെക്ക് കൈമാറിയത്. വീഡിയോ കോൺഫറൻസിലൂടെ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറും ചടങ്ങിൽ പങ്ക്‌ചേർന്നു.
Comments