ദോഹ: ഖത്തർ ലോകകപ്പിൽ ചരിത്രമെഴുതാൻ തയ്യാറെടുത്ത് ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രാപ്പാർട്ട്. വ്യാഴാഴ്ച നടക്കുന്ന ജർമനി-കോസ്റ്ററിക്ക മത്സരത്തോടെ സ്‌റ്റെഫാനി പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതയാകും. അൽ ബൈത്ത് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അസിസ്റ്റന്റ് റഫറിമാരായ ബ്രസീലിന്റെ നുജ ബാക്ക്, മെക്‌സിക്കോയുടെ കാരെൻ ഡയസ് മദീന എന്നിവരും ഫ്രാപ്പാർട്ടിനെ സഹായിക്കും.
പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ സ്റ്റെഫാനിയെ തിരഞ്ഞെടുത്തത് സ്ത്രീ എന്ന പരിഗണന വെച്ചല്ലെന്ന് ഫിഫയുടെ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂജി കോളിന പറഞ്ഞു. ഫിഫ റഫറി ആയതിനാലും കളി നിയന്ത്രിക്കുന്നതിൽ കഴിവ് തെളിയിച്ചതിനുളള അംഗീകാരവുമാണിതെന്ന് അദ്ദേഹം പറഞ്ഞു. 38-കാരിയായ സ്റ്റെഫാനി നേരത്തെ പോളണ്ട്-മെക്‌സിക്കോ മത്സരത്തിൽ അസിസ്റ്റന്റ് റഫറിയായി മത്സരം നിയന്ത്രിച്ചിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ റഫറിയാകുന്ന ആദ്യ വനിത കൂടിയാണ് ഫ്രാപ്പാർട്ട്.
ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വനിതാ റഫറിമാരിൽ ഒരാളാണ് ഫ്രാപ്പാർട്ട്. റവാണ്ടയുടെ സലിമ മുകാൻസാൻഗയും ജപ്പാന്റെ യോഷിമി യമാഷിതയുമാണ് മറ്റ് രണ്ടു പേർ. 2021 ൽ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായി ഫ്രാപ്പർട്ട് മാറിയിരുന്നു. നെതർലൻഡ്സും ലത്വിയയുമായുളള മത്സരമാണ് ഇവർ നിയന്ത്രിച്ചത്.2019,2020,2021 വർഷങ്ങളിൽ മികച്ച വനിത റഫറിക്കുള്ള ലോക പുരസ്‌കാരവും ഇവരെ തേടിയെത്തി.
ഗ്രൂപ്പ് ഘട്ടത്തിൽ അവശേഷിക്കുന്ന നിർണായക മത്സരങ്ങളിൽ ഒന്നാണ് കോസ്റ്ററിക്കയും ജർമ്മനിയുമായി നടക്കാനിരിക്കുന്നത്. നിലവിൽ ഗ്രൂപ്പ് ഇയിൽ അവസാന സ്ഥാനക്കാരായ ജർമ്മനിക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ഈ മത്സരം വിജയിച്ചേ മതിയാകു. കോസ്റ്ററിക്കയ്‌ക്ക് സമനിലയെങ്കിലും വേണം.
Comments