വിഴിഞ്ഞം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ നടത്തിയ അക്രമങ്ങൾക്കെതിരെ ഹിന്ദു ഐക്യവേദിയുടെ വൻ ബഹുജന മാർച്ച്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല ടീച്ചർ മാർച്ച് ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞത്തെ പോലീസിന്റെ ഗതികേടിൽ വിഷമം മാത്രമേയുളളൂവെന്ന് ശശികല ടീച്ചർ പറഞ്ഞു. ഈ നാണക്കേടിന് കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥരും ജില്ലാ കളക്ടർ അടക്കമുളളവർ ആ സ്ഥാനത്ത് നിന്ന് മാറണമെന്നും അവർ ആവശ്യപ്പെട്ടു.
ഭരണകൂടമില്ല എന്ന് വിളംബരം ചെയ്യുന്ന തരത്തിലായിരുന്നു പോലീസിനെതിരെ നടന്ന അക്രമം. പിസി ജോർജ്ജ് പ്രഭാഷണത്തിനിടയ്‌ക്ക് എന്തോ പറഞ്ഞുവെന്ന് പറഞ്ഞ് നട്ടപ്പാതിരയ്‌ക്ക് വണ്ടിയെടുത്ത് പൂഞ്ഞാറ് പോയി പിടികൂടിയ പോലീസാണ് തിരുവനന്തപുരത്തേത്. അവരിപ്പോഴും ഇവിടെയില്ലേയെന്ന് ശശികല ടീച്ചർ പരിഹസിച്ചു. പോലീസ് സ്‌റ്റേഷൻ കത്തിക്കുമെന്ന് പറഞ്ഞ പാതിരിയെ നട്ടപ്പാതിരയ്‌ക്ക് പോകണ്ട, നട്ടുച്ചയ്‌ക്ക് പോയി കൊണ്ടുവരാനുളള ചങ്കൂറ്റമുണ്ടോ നിങ്ങൾക്ക് അറസ്റ്റ് ചെയ്്ത പ്രതികളെ ഇറക്കിക്കൊണ്ടുപോകുകയാണ്. ഇവിടെ ഇനി ഏത് കേസിലും ഇത് ചെയ്താൽ പോരെ. കുറച്ച് മുഷ്‌ക് കാണിച്ചാൽ സ്‌റ്റേഷനിൽ നിന്ന് ആരെയും ഇറക്കിക്കൊണ്ടുപോകാൻ കഴിയുന്ന സ്ഥിതിയാണ്.
വിഴഞ്ഞത്ത് ഇനിയും പാവങ്ങളുടെ മേൽ കുതിര കയറുന്നത് ഒഴിവാക്കാനാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. ഇന്ത്യൻ പ്രസിഡന്റ് പോലും ഇവിടുത്തെ നിയമത്തിന് വിധേയരാണെങ്കിൽ പുരോഹിതൻമാർ നിയമത്തിന് അതീതരല്ല. അതിന് പ്രത്യേക പ്രിവിലേജ് ആർക്കും കൊടുത്തിട്ടില്ല. മതമേലധ്യക്ഷൻമാരുടെ മുൻപിൽ മുട്ടു കൂട്ടിയിടിക്കാൻ കാരണം നട്ടെല്ലില്ലായ്മയാണെന്നും ശശികല ടീച്ചർ പരിഹസിച്ചു.
ഭാരതത്തിന്റെ വികസനത്തിൽ നാഴികകല്ലാകാൻ പോകുന്ന ഒരു തുറമുഖമാണ് വിഴിഞ്ഞത്ത് തുടങ്ങാൻ പോകുന്നത്. എല്ലാ അനുമതിയും കൊടുത്ത് അതിന്റെ ആനുകൂല്യങ്ങളും പറ്റിക്കഴിഞ്ഞാണ് ഈ പ്രതിഷേധം. ആർക്കെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് അതിന് നഷ്ടപരിഹാരം കിട്ടണം. അവർ പുനരധിവസിപ്പിക്കപ്പെടണം അതിൽ സംശയമില്ല. ആ നഷ്ടത്തിന് ജാതിയും മതവും രാഷ്‌ട്രീയവും പ്രശ്‌നമല്ല. അതിന് ഹിന്ദു ഐക്യവേദിയുടെ പിന്തുണയുണ്ട്. സ്ഥലം നഷ്ടമായവർക്ക് ഉൾപ്പെടെ അവിടെ തൊഴിൽ കിട്ടണം. അതിനെല്ലാം ഹിന്ദു ഐക്യവേദി ഒപ്പമുണ്ട്. പളളിമണിയടിച്ച് ആളെക്കൂട്ടുന്നതുപോലെ അമ്പലത്തിൽ ശംഖു വിളിച്ചോ ശരണം വിളിച്ചോ ആളെക്കൂട്ടില്ല. ഇത് ഹിന്ദുവിന്റെ മാത്രം പ്രശ്‌നമാണെന്ന അഭിപ്രായവും ഇല്ലെന്ന് അവർ പറഞ്ഞു.
ഇനിയെങ്കിലും പോലീസ് ഉണർന്ന് പ്രവർത്തിക്കണം. തെറ്റ് ചെയ്തവർക്ക് എതിരെയാണ് കേസെടുക്കേണ്ടത്. അവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. തുറമുഖം വേണമെന്ന് പറഞ്ഞവർക്കെതിരെയാണ് ഇവിടെ കേസെടുത്തിരിക്കുന്നത്.
ഹിന്ദു ഐക്യവേദി ഒരു കാര്യത്തിന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ അതിന് അതിന്റേതായ ഒരു മാനമുണ്ട് എന്ന് തിരിച്ചറിയണം. ഇനിയും ആരെയും മണിയടിക്കാമെന്ന് ആരും ചിന്തിക്കണ്ട. എന്തുകൊണ്ടാണ് പദ്ധതിയെ എതിർക്കുന്നത് എന്നതിൽ ഹിന്ദു ഐക്യവേദിക്ക് വ്യക്തമായ ധാരണയുണ്ട്. ഉദ്ദേശ്യശുദ്ധിയോടെ നടക്കുന്ന സമരങ്ങൾ മാത്രമേ വിജയിക്കുകയുളളൂ. അതുകൊണ്ടു തന്നെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം പരാജയപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അവർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക, പോലീസിന്റെ ഒത്താശയിൽ കലാപകാരികൾ നടത്തുന്ന അക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം മുല്ലൂരിലെ നാട്ടുകാരെയും ശശികല ടീച്ചർ അഭിസംബോധന ചെയ്തു.















