ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ ”രാവണൻ” പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദിയെ ആർക്കാണ് കൂടുതൽ അധിക്ഷേപിക്കാൻ കഴിയുക എന്നതിൽ കോൺഗ്രസിനുള്ളിൽ മത്സരം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ ഡിസംബർ 5 ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി ഗുജറാത്തിലെ കലോലിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ചിലർ എന്നെ പിശാചെന്ന് വിളിക്കുന്നു, ചിലർ പാറ്റയെന്നും’, പ്രധാനമന്ത്രി മോദി പറഞ്ഞു. ശ്രീരാമനിൽ ഒരിക്കലും വിശ്വസിക്കാത്തവർ ഇപ്പോൾ രാമായണത്തിൽ നിന്നുള്ള രാവണനെ താനുമായി താരതമ്യം ചെയ്യുന്നു. അത്തരം മോശം വാക്കുകൾ ഉപയോഗിച്ചതിൽ അവർ പശ്ചാതപിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല. ഇത് വളരെയധികം അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിൽ നടന്ന റാലിക്കിടെയാണ് മല്ലികാർജുൻ ഖാർഗെ മോദിയെ രാവണനുമായി താരതമ്യം ചെയ്തത്. എവിടെ നോക്കിയാലും മോദിയുടെ ചിത്രങ്ങളാണെന്നും മോദിക്കെന്താ രാവണനെപ്പോലെ 100 തലയുണ്ടോ എന്നുമാണ് ഖാർഗെ ചോദിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി.
Comments