ന്യൂഡൽഹി: യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്നത് ഒഴിവാക്കി കണ്ണുകളും മുഖവും സ്കാൻ ചെയ്തുള്ള സമ്പൂർണ്ണ ഡിജിറ്റൽ രീതി നടപ്പാക്കി വ്യോമയാന വകുപ്പ്. ഇതിനൊപ്പം യാത്രക്കാരുടെ രേഖകൾ സ്വന്തം മൊബൈലിൽ ഡിജിറ്റലായി സൂക്ഷിച്ചുകൊണ്ട് യാത്ര സുഗമമാക്കാനുള്ള സംവിധാനമാണ് ഡിജി യാത്ര ആപിലൂടെ പ്രാവർത്തികമാക്കിയിട്ടുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡിജി യാത്ര ആപ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് നിരവധി കടന്പകൾ എളുപ്പമാകും. അല്ലാത്തവർ സാധാരണ രീതികളിലൂടെ കടന്നുപോകേണ്ടിവരും.
രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നടപ്പാക്കിയ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹി വിമാനത്താവളത്തിൽ നിർവ ഹിച്ചു. ഡൽഹി,വാരാണസി, ബംഗളൂരു വിമാനത്താവളങ്ങളിലാണ് മുഖം സെൻസറുകളാൽ പരിശോധിച്ച് യാത്രക്കാരെ തിരിച്ചറിയുന്ന ഡിജി യാത്രാ സംവിധാനം നിലവിൽ വന്നത്. ഇതിനൊപ്പെ രേഖകൾ ഫോണിലൂടെ തന്നെ സ്കാൻ ചെയ്ത് ബോർഡിംഗ് എളുപ്പമാക്കാം.
ഫേഷ്യൽ റെക്കൊഗ്നീഷൻ ടെക്നോളജി അഥവാ എഫ്ആർടി എന്ന സംവിധാനം വിദേശരാജ്യങ്ങളിലെല്ലാം വ്യാപകമാണ്. തിരക്കേറിയ എല്ലാ വിമാനത്താവളങ്ങളിലും വലിയതോതിൽ സമയംലാഭിക്കുന്ന സംവിധാനമാണിത്. വിമാനത്താവളങ്ങളിൽ ആദ്യമായി വരുന്ന ഒരാൾക്ക് കണ്ണിന്റേയും മുഖത്തിന്റേയും ചിത്രങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്ന ഒരു സംവിധാനത്തിലൂടെ ആദ്യം കടന്നുപോകേണ്ടതുണ്ട്. പിന്നീട് എപ്പോൾ യാത്ര ചെയ്യുമ്പോഴും കണ്ണുകൾ സ്കാൻ ചെയ്യപ്പെടുന്നതോടെ ആ വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ഉദ്യോഗസ്ഥർക്ക് മുന്നിൽ തെളിയുമെന്നതാണ് സൗകര്യം.
പാസ്പോർട്ട് പ്രത്യേകം പരിശോധിക്കാതേയും മറ്റ് കടലാസ് രേഖകൾ പരിശോധിച്ച് സമയം കളയാതെയും അതിവേഗം യാത്രക്കാരെ കടത്തിവിടാനാകുന്നു. അതിനൂതനമായ സെൻസറുകളും അവയെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളും സെക്കന്റിലൊരംശം കൊണ്ടാണ് തിരിച്ചറിയൽ ജോലികൾ പൂർത്തിയാക്കുന്നതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. ഒപ്പം ഡിജിറ്റൽ രേഖകൾ ഫോൺ വഴി കൈമാറാമെന്നതും വലിയ പ്രയോജനമാണ് ചെയ്യുക.
ഇന്ത്യയിലെ സുപ്രധാന വിമാനത്താവളങ്ങളിലെല്ലാം വിദേശയാത്രക്കാരേക്കാൾ ആഭ്യന്തര യാത്രക്കാരും ധാരാളമായി വന്നുപോകുന്ന സ്ഥിതിയ്ക്ക് എല്ലായിടത്തും ഡിജിയാത്ര സംവിധാനം അടിയന്തിരമായി വ്യാപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആധാർ ഉപയോഗിച്ചാണ് യാത്രക്കാരുടെ രേഖകൾ രേഖകൾ പരിശോധിക്കുക.
Comments