ന്യൂഡൽഹി: ജെഎൻയു സർവ്വകലാശാലയിലെ ചുവരുകളിൽ ബ്രാഹ്മണ-ബനിയ സമുദായങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വൈസ് ചാൻസിലർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആന്റ് ഗ്രീവൻസസ് കമ്മിറ്റി ഡീനിന് വി.സി ശാന്തിശ്രീ പണ്ഡിറ്റ് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് സർവ്വകലാശാലയിലെ ക്ലാസ് മുറികൾക്ക് പുറത്തുള്ള ചുവരുകളിൽ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
ക്യാമ്പസിലെ ഇത്തരം പ്രവർത്തികളും, കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളും വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതിനും, തുല്യരായി കാണുന്നതിനും വേണ്ടിയാണ് സർവ്വകലാശാല നിലകൊള്ളുന്നത്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ശാന്തിശ്രീ പണ്ഡിറ്റ് പ്രതികരിച്ചു.
അധ്യാപകരുടെ മുറികളുടെ വാതിലുകളിലും ക്ലാസ് മുറികളുടെ ചുവരുകളിലും മതിലുകളിലുമാണ് ബ്രാഹ്മണ വിരുദ്ധ വാക്യങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ബ്രാഹ്മണർ ക്യാമ്പസ് വിട്ട് പോകണമെന്നായിരുന്നു പ്രധാന ഭീഷണി. ബ്രാഹ്മണരെയും ബനിയാ സമുദായത്തിൽപെട്ടവരെയും തേടി ഞങ്ങളെത്തും. ഞങ്ങൾ പ്രതികാരം ചെയ്യും തുടങ്ങിയവയായിരുന്നു ചുവരെഴുത്തിലെ വാചകങ്ങൾ. ക്യാമ്പസിലെ ഇടത് വിദ്യാർത്ഥി സംഘടനകളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്ത് എത്തി. സംഭവത്തെ എബിവിപി ശക്തമായി അപലപിക്കുന്നു. ക്യാമ്പസിലെ സമാധാന അന്തരീക്ഷത്തെ തകർക്കുകയാണ് എസ്എഫ്‌ഐയുടെ ലക്ഷ്യമെന്നും എബിവിപി പ്രതികരിച്ചു.
Comments