ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട രേഖകൾ എൻഐഎയ്‌ക്ക് കൈമാറി കർണാടക പോലീസ്. തെളിവുകളും, മൊഴികളും മറ്റ് രേഖകളുമാണ് അന്വേഷണ സംഘം എൻഐഎയ്‌ക്ക് കൈമാറിയത്. കേസ് അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം എൻഐഎ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെയാണ് രേഖകൾ പോലീസ് ഔദ്യോഗികമായി കൈമാറിയത്.
നിലവിൽ ആശുപത്രിയൽ ചികിത്സയിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാരിഖ് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതായി മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കേസ് ഏറ്റെടുത്തതിന്റെ ഭാഗമായി ഷാരിഖിൽ നിന്നും എൻഐഎ മൊഴിയെടുത്തു. കഴിഞ്ഞ 10 ദിവസമായി ഷാരിഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഷാരിഖ് ആരോഗ്യവാനാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ, മൊഴികൾ, മറ്റ് രേഖകൾ എന്നിവ എൻഐഎയ്‌ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും നിർദ്ദേശം ലഭിച്ചു. ഇത് പ്രകാരം രേഖകൾ കൈമാറി. സംഭവത്തിൽ എൻഐഎ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് മംഗളൂരു സ്‌ഫോടന കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. സംഭവം നടന്നതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനത്തിന് തീവ്രവാദ ബന്ധം ഉള്ളതായി വ്യക്തമായിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറാൻ സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
Comments