തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടർ സീറ്റിൽ വനിതാ കണ്ടക്ടർമാർക്കൊപ്പം പുരുഷ യാത്രക്കാർക്ക് ഇരിപ്പിടമില്ല. വനിതാ കണ്ടക്ടർമാർക്കൊപ്പം ഇനി വനിതാ യാത്രികർക്ക് മാത്രമാകും ഇരിക്കാനാകുക. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കെഎസ്ആർടിസി ബസുകളിൽ പതിച്ചു തുടങ്ങി. കണ്ടക്ടർ സീറ്റിൽ ഇരിക്കുന്ന പുരുഷ യാത്രികരിൽ നിന്നും മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാപക പരാതി ഉയർന്നതോടെ കണ്ടക്ടർ സീറ്റിൽ വനിതാ കണ്ടക്ടർക്കൊപ്പം സ്ത്രീ യാത്രികർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്ന് 2020 ൽ കെഎസ്ആർടിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതിന് പുറമേ കണ്ടക്ടർ സീറ്റിലുൾപ്പെടെ ഇരുന്ന് യാത്ര ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നോട്ടീസ് പതിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് കെഎസ്ആർടിസി അറിയിച്ചു.
ബസിൽ വാതിലിന് സമീപം രണ്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റാണ് കണ്ടക്ടർക്ക് അനുവദിച്ചിരിക്കുന്നത്. തിരക്കുള്ളപ്പോൾ മിക്കപ്പോഴും ഈ സീറ്റ് പുരുഷന്മാർ കയ്യേറാറുണ്ട്. അതേസമയം കെഎസ്ആർടിസിയുടെ നടപടിയ്‌ക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. നടപടി അപരിഷ്‌കൃതമാണെന്നാണ് ഉയരുന്ന വിമർശനം.
Comments