ടെഹ്‌റാൻ : ഇറാനിൽ തീവ്ര ഇസ്ലാമിക ഭരണകൂടത്തിന് കീഴിൽ ജീവിക്കാനാകാതെ ജനങ്ങൾ പൊറുതിമുട്ടുന്നു. ഒരു വർഷത്തിവിടെ 500 ഓളം പേരെയാണ് ഭരണകൂടം കൊന്നുതള്ളിയത്. അഞ്ച് വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം നാല് പേരെ കൂടി തൂക്കിലേറ്റിയിരുന്നു. ഹുസൈൻ ഒർദുഖൻസാദെ, ഷാഹിൻ ഇമാനി മഹ്മൂദാബാദ്, മിലാദ് അഷ്റഫി അത്ബത്താൻ, മനോച്ചെർ ബെജാന്ദി എന്നിവർക്കാണ് വധശിക്ഷ നടപ്പിലാക്കിയത്. കേസിൽ ഏഴ് പ്രതികളുണ്ട്. മറ്റ് മൂന്ന് പേർക്ക് 5-10 വർഷം തടവ് ശിക്ഷ വിധിച്ചുവെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ജുഡീഷ്യറിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ക്രൂരവും മനുഷ്യത്വരഹിതവുമായ വധശിക്ഷയ്‌ക്കെതിരായ തങ്ങളുടെ എതിർപ്പ് വെളിപ്പെടുത്തിയ ഇറാൻ മനുഷ്യാവകാശ സംഘടനകൾ സുരക്ഷാ സംബന്ധമായ കുറ്റങ്ങൾ ചുമത്തപ്പെട്ട തടവുകാർക്ക് വധശിക്ഷ വിധിക്കുന്നത് അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞു.
നടപടിക്രമങ്ങളോ ന്യായമായ വിചാരണയോ ഇല്ലാതെയാണ് ഈ വ്യക്തികളെ വധശിക്ഷയ്‌ക്ക് വിധിച്ചത്, റെവല്യൂഷണറി കോടതിയുടെ ശിക്ഷകൾക്ക് നിയമപരമായ സാധുത ഇല്ലായിരുന്നു. സാമൂഹിക ഭയം സൃഷ്ടിക്കാനും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രഹസ്യാന്വേഷണ പരാജയങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് ഈ വധശിക്ഷകൾ നടപ്പിലാക്കിയത് എന്നും ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ മഹ്മൂദ് അമിരി മൊഗദ്ദം പറഞ്ഞു.
കഴിഞ്ഞ വർഷം രാജ്യത്ത് 333 പേരെയാണ് വധിച്ചത്. 2021 ൽ ആരെയും പരസ്യമായി തൂക്കിലേറ്റിയിട്ടില്ല. ശരിഅത്ത് നിയമപ്രകാരമാണ് ഇറാൻ ഭരണകൂടം ശിക്ഷ നടപ്പിലാക്കുന്നത്.
Comments