വാളയാർ: ശബരിമല തീർത്ഥാടകരിൽ നിന്ന് കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. ഇന്നലെ വാളയാറിൽ നടത്തിയ മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് കെക്കൂലിയായി പിരിച്ചെടുത്ത 7200 രൂപയാണ് പിടിച്ചെടുത്തത്. ഡ്രൈവർമാരിൽ നിന്ന് എംവിഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
നൂറ്, ഇരുന്നൂറ്, അഞ്ഞൂറ് എന്നിങ്ങനെയായിരുന്നു അയ്യപ്പസ്വാമിമാരിൽ നിന്ന് എംവിഡി പിരിച്ചിരുന്നതെന്നാണ് വിവരം. കർണാടക, ആന്ധ്രാ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ് ഉദ്യോഗസ്ഥരെ ഭയന്ന് പണം നൽകുന്നത്. പണം കൊടുത്താൽ മാത്രമേ രേഖകളിൽ ഉദ്യോഗസ്ഥർ സീൽ പതിക്കുകയുള്ളൂ എന്ന കാണത്താലാണ് പലരും കൈക്കൂലി കൊടുക്കാൻ നിർബന്ധിതരാവുന്നത്.
വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ സ്വാമിമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് മിന്നൽ പരിശോധന നടത്തിയത്. അയ്യപ്പസ്വാമിമാരുടെ വേഷത്തിലെത്തിയാണ് നടപടി. പിടികൂടിയ പണത്തിൽ 6000 രൂപ തന്റേതാണെന്ന് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വാദിച്ചു. ശബരിമല തീർത്ഥാടകരിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈകൂലി പിരിക്കുന്നുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്.
Comments