ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ ബിജെപിക്കെതിരെ കോൺഗ്രസിന് പിന്തുണ നൽകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഡിസംബർ 8 വരെ കാത്തിരിക്കൂ എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.
അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്നാണ് ഏകദേശം എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമാക്കുന്നത്. ഹിമാചൽ പ്രദേശിലും ബിജെപി അധികാരം നിലനിർത്തുമെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഹിമാചലിൽ മാത്രമാണ് പ്രതിപക്ഷത്തിന് അൽപ്പമെങ്കിലും മുന്നേറ്റം നടത്താൻ സാധിക്കുക എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്.
182 അംഗ ഗുജറാത്ത് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റുകളാണ്. ബിജെപി ഇത് അനായാസം മറികടക്കുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. വോട്ട് വിഹിതവും സീറ്റുകളും കുറഞ്ഞ് കോൺഗ്രസ് തരിപ്പണമാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ ഒരേ സ്വരത്തിൽ പ്രവചിക്കുന്നു. ആം ആദ്മി പാർട്ടിക്ക് 21 സീറ്റുകൾ വരെ ഗുജറാത്തിൽ ചില എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യത്തിലെ കെജ്രിവാളിന്റെ പ്രതികരണം.
അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മറുവശത്ത് ബിജെപി. പാർട്ടിക്ക് 150 സീറ്റുകൾ വരെയാണ് ഗുജറാത്തിൽ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യം എന്ന ചിന്ത തന്നെ പരിഹാസ്യമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Comments