ലക്‌നൗ: കോടികൾ തട്ടിപ്പ് നടത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ. 33-കാരനായ ഹവോമിനാണ് ഗ്രേറ്റർ നോയിഡ പോലീസിന്റെ പിടിയിലായത്. ഇയാൾ ഏകദേശം 1.25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.
2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പണം തട്ടിയ കേസിൽ ചൈനീസ് പൗരനെ കൂടാതെ മറ്റ് നാല് ഇന്ത്യൻ പൗരന്മാരുമുണ്ടായിരുന്നു. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചൈനീസ് പൗരൻ പിടിയിലാകുന്നത്. ഇയാൾ നിലവിൽ ഗുരുഗ്രാമിലാണ് താമസം. ഇവിടെ നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ചൈനീസ് പാസ്‌പോർട്ടും കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420,406,323,504,120ബി വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡ സ്വദേശി മുഹമ്മദ് അനാസിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ചൈനീസ് പൗരനായ ഹവോമിനും കൂട്ടാളികളും നിർമ്മാണ കമ്പനി നടത്തുന്നുണ്ടെന്ന് പറഞ്ഞാണ് അനാസിനെ സമീപ്പിച്ചത്. വാട്ടർ പമ്പ് പ്ലാന്റുകൾ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് അനാസിനെ ബന്ധപ്പെടുകയായിരുന്നു. മൊത്തം ബിൽ തുക ഏകദേശം 1.40 കോടിയായിരിക്കുമെന്ന് തീരുമാനിച്ചു. ഗഡുക്കളായാണ് പണം നൽകിയിരുന്നത്. പണി പൂർത്തിയാക്കാതെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് അനസ് പണം നൽകുന്നത് നിർത്തുകയായിരുന്നു.
27 ലക്ഷം രൂപ ആയിരുന്നു അവസാന ഘട്ടത്തിൽ അനാസ് കമ്പനിയ്‌ക്ക് നൽകേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ പണി വൈരാഗ്യത്തിൽ അനസിന്റെ 1.24 കോടി വില മതിക്കുന്ന ഉപകരണങ്ങൾ കൈവശം വെയ്‌ക്കുകയും ജോലിക്കാരെ പണി പൂർത്തികരിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു. തുടർന്നാണ് അനാസ് പോലീസിൽ പരാതിപ്പെട്ടത്. കേസ് നൽകിയതറിഞ്ഞതോടെ ചൈനീസ് പൗരൻ ഒളിവിൽ പോവുകയായിരുന്നു. ഗ്രേറ്റർ നോയിഡ സ്വദേശികളായ അനുപം ശർമ, സച്ചിൻ ഗിരി, ഷുസെൻ, ടെയിലർ ടാഗ് എന്നിവരാണ് കേസിൽ അറസ്റ്റിലായവർ.
Comments