കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് കിഫ്ബിക്കെതിരെ ഇഡി കേസെടുത്തത്. എന്നാൽ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമില്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് തോമസ് ഐസക്കും കിഫ്ബിയും കോടതിയെ സമീപിച്ചിരിക്കുന്നത്.
റിസർവ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ടിറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമില്ല. ഫെമ ലംഘനം അന്വേഷിക്കാൻ റിസർവ്വ് ബാങ്കിന് മാത്രമാണ് അധികാരമുള്ളതെന്ന് തോമസ് ഐസക്ക് വാദിക്കുന്നു. കേസിൽ ആർബിഐ ജനറൽ ചീഫ് ജനറൽ മാനേജറെ കക്ഷി ചേർത്തു കൊണ്ട് വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നത് രണ്ട് മാസത്തേക്ക് ജസ്റ്റിസ് വി.ജി അരുൺ സ്റ്റേ ചെയ്തിരുന്നു.
അതേസമയം, ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമുണ്ടെന്നും ഐസക് പ്രതിയാണോ എന്ന് പ്രാഥമിക ഘട്ടത്തിൽ പറയാൻ ആകില്ലെന്നുമാണ് ഇഡി കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. കിഫ്ബി മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതികളുടെയും സി.എ.ജി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.
Comments