ചെന്നൈ: യുവാവിന്റെ കണ്ണിനുള്ളിൽ കുടുങ്ങിയ മരക്കഷ്ണം സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. വിദഗ്ധരായ പത്ത് ഡോക്ടർമാരുടെ സംഘമാണ് തടിക്കഷ്ണം നീക്കം ചെയ്തത്. കണ്ണിലെ കരടിന് പത്ത് സെന്റീമീറ്റർ നീളമുണ്ടായിരുന്നു.
33-കാരനായ മുല്ലൈ വെന്താർ എന്ന യുവാവാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്ന് നവംബർ 21നായിരുന്നു തമിഴ്‌നാട്ടിലെ വന്ദാളൂരിലുള്ള ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചേർന്നത് ബോധരഹിതനായിട്ടായിരുന്നു. ശരീരത്തിലെ മുറിവുകൾ ശുശ്രൂഷിച്ച് സുഖപ്പെടുത്തയെങ്കിലും യുവാവിന്റെ കണ്ണിനുള്ളിൽ കുടുങ്ങിയ മരക്കഷ്ണം ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ദിവസങ്ങൾ പിന്നിട്ടപ്പോൾ യുവാവിന്റെ കണ്ണ് നീരുവച്ച് വീർക്കാൻ തുടങ്ങി. എല്ലാം രണ്ടായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ഡോക്ടർമാരെ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്‌ക്കായി എഗ്മൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ സ്‌കാനിംഗിലാണ് മരക്കഷ്ണം കുടുങ്ങിയതായി കണ്ടെത്തിയത്.
അവിടെ നിന്നും രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുപോയി. എൻഡോസ്‌കോപ്പി ട്രീറ്റ്‌മെന്റിലൂടെ കണ്ണിലെ മരക്കഷ്ണം പുറത്തെടുത്തു. 10 സെ.മീ നീളമുള്ള തടിക്കഷ്ണം കണ്ണിലെ ഒപ്റ്റിക്കൽ ഞരമ്പിൽ അമർന്ന് ഇരിക്കുകയായിരുന്നു. ശസ്ത്രക്രിയ അതീവ സങ്കീർണമായിരുന്നുവെന്നും മരക്കഷ്ണം കൂടാതെ മറ്റ് ചീളുകളും കണ്ണിൽ നിന്ന് നീക്കം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു.
Comments