ന്യൂഡൽഹി: ജി 20 സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയൽ വിളിച്ച യോഗത്തിൽ പ്രേട്ടോക്കോളുകളുടെ കടുത്ത ലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുമായി സർവകക്ഷി യോഗങ്ങൾ സംഘടിപ്പിച്ചത്. മമത ബാനർജി, എംകെ സ്റ്റാലിൻ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ചന്ദ്രശേഖര റാവു പങ്കെടുക്കാതിരുന്നത്. അപകർഷതാ ബോധവും ഭയവുമാണ് അദ്ദേഹത്തെ യോഗത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന് ബിജെപി വ്യക്തമാക്കി.
ഡൽഹി മദ്യ കുഭകോണത്തെ കുറിച്ച് സൂചന ലഭിച്ച ഉടൻ മുഖ്യമന്ത്രി ഡൽഹിയിൽ ഒരാഴ്ചയോളം ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ സുപ്രധാന ദേശീയ യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം അവസരം നഷ്ടപ്പെടുത്തിയെന്ന് തെലങ്കാന ബിജെപി വക്താവ് എൻ വി സുഭാഷ് പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അവരുടെ ആശയപരമായ വ്യത്യാസമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജി 20 യിൽ സംയുക്ത യോഗത്തിൽ പങ്കെടുത്തപ്പോൾ കെസിആർ മാത്രം പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായി അപലപിക്കുകയും ചെയ്തു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന സന്ദർശനം നടത്തിയ വേളയിൽ മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങൾക്ക് വ്യക്തമായതാണെന്നും ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും സുഭാഷ് സൂചിപ്പിച്ചു. ഇന്ത്യയ്‌ക്ക് ജി20 അദ്ധ്യക്ഷ പദവി ലഭിച്ചതിൽ ഓരോ പൗരനും അഭിമാനമണെന്നും അദ്ദേഹം വ്യക്തമാക്കി. കെസിആർ തെലങ്കാനയുടെ തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് തലവനായി യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും സുഭാഷ് പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിലും ഭാവി പദ്ധതികളെകുറിച്ചും സുപ്രധാന തീരുമാനങ്ങളെടുക്കുന്ന വേളയിൽ ഒരേ മനസ്സോടെ പങ്കുച്ചേരുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കെസിആർ ആദ്യമായല്ല ഇത്തരത്തിൽ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നത്. നരേന്ദ്ര മോദി തെലങ്കാന സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നത് നാല് തവണയാണ് കെസിആർ ഒഴിവാക്കിയതെന്നും സുഭാഷ് പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിമാരുമായി കേന്ദ്രം സംഘടിപ്പിച്ച നിതി ആയോഗ് പോലുള്ള യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.
Comments