കാബൂൾ: അഫ്ഗാനിൽ കൊലക്കേസ് പ്രതിയെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കി. പരമോന്നത കോടതിയുടെ ഉത്തരവാണ് നടപ്പാക്കിയതെന്ന് താലിബാൻ വക്താവ് സബിയുളള മുജാഹിദ് പറഞ്ഞു. പടിഞ്ഞാറൻ ഫറ പ്രവിശ്യയിലായിരുന്നു സംഭവം
ശരിയത്ത് നിയമം അനുസരിച്ചുലള പരസ്യ വധശിക്ഷ ഉൾപ്പെടെ നടപ്പാക്കാൻ കഴിഞ്ഞ മാസം താലിബാന്റെ പരമോന്നത നേതാവ് ബിഹാത്തുളള അഖുന്ദ്‌സാദ കോടതി ജഡ്ജിമാർക്ക് ഉത്തരവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.
2017 ൽ ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിക്കാണ് ശിക്ഷ നടപ്പാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുളളവരുടെ സാന്നിധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ശരിയത്ത് നിയമപ്രകാരമുളള മൂന്ന് കോടതികളും പരിശോധിച്ച ശേഷമാണ് കേസിൽ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.
ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനി, ഉപ പ്രധാനമന്ത്രി അബ്ദുൾ ഘാനി ബരാദർ, ചീഫ് ജസ്റ്റീസ്, വിദേശകാര്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരും ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായി. കൊളളയും വ്യഭിചാരവും ആരോപിക്കപ്പെടുന്നവർക്കെതിരെ അഫ്ഗാന്റെ പല മേഖലകളിലും പരസ്യമായ ചാട്ടയടി ശിക്ഷ നൽകുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. ഇതിനെതിരെ കഴിഞ്ഞ മാസം യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് ശക്തമായി രംഗത്ത് വന്നിരുന്നു.
1996 ലെ താലിബാൻ ഭരണകാലത്ത് അഫ്ഗാനിൽ പരസ്യ വധശിക്ഷയും കല്ലെറിയലും ചാട്ടയടിയും ഒക്കെ പതിവ് ശിക്ഷകളായിരുന്നു.
Comments