ഗാന്ധിനഗർ: ഗുജറാത്തിൽ ജനവിധി ഇന്നറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും.182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്‌സർവർമാർ അടക്കം 700-ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. വൻ സുരക്ഷയിലാകും വോട്ടെണ്ണൽ നടത്തുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും.
മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്‌സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടമാകുമെന്നും ആംആദ്മിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്നാണ് പ്രവചനം. ബിജെപി 128 മുതൽ 148 വരെ സീറ്റ് പിടിക്കുമെന്നും കോൺഗ്രസ് 30 മുതൽ 42 വരെ സീറ്റുകളിൽ വിജയം കൈവരിക്കുമെന്നും എഎപി 2 മുതൽ 10 വരെ സീറ്റ് നേടുമെന്നുമാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. ബിജെപി 139, കോൺഗ്രസ് 30, എഎപി 11 എന്നിങ്ങനെയാണ് ,ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രവചനം.
ഹിമാചൽ പ്രദേശിലും ഇന്നാണ് വോട്ടെണ്ണൽ. 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് നേർക്കുനേർ പോരാട്ടം ആണ് നടക്കുന്നത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ് മെയിൻപുരി ലോക്‌സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കും.
Comments