തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദർശനം. എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. എട്ട് ദിവസമാണ് മേള നടക്കുന്നത്.
പതിനായിരം പ്രതിനിധികൾ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 2022-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഹംഗറിയൻ സംവിധായകൻ ബേലാ താറിനാണ്. മേളയിൽ മികച്ച സിനിമകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. നാളെ വൈകീട്ട് നിശാഗാന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക.
മേളയിൽ വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലെ യുക്രെയ്ൻ ചിത്രം ‘ക്ലൊണ്ടൈക്കും’ വിയറ്റ്‌നാം ചിത്രം ‘മെമ്മറിലാൻഡും’ ഉൾപ്പെടെ 17 രാജ്യങ്ങളിലെ വനിതാ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സെർബിയയിലെ വർത്തമാനകാല രാഷ്‌ട്രീയവും ജീവിതാവസ്ഥകളും പങ്കുവെക്കുന്ന ആറ് നവതരംഗ ചിത്രങ്ങളും പ്രദർശിപ്പിക്കും.
ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഇവാൻ ഇകിക്ക് ചിത്രം ഒയാസിസ്, അസ്ഫാർ അസ് ഐ കാൻ വാക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ഈജിപ്റ്റിലെ മത രാഷ്‌ട്രീയം പ്രതിസന്ധിയിലാക്കിയ വിദ്യാർത്ഥിയുടെ ജീവിതം ചിത്രീകരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘ബോയ് ഫ്രം ഹെവൻ’ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
Comments