ന്യൂഡൽഹി: ഗുജറാത്തിൽ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലും ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. സംസ്ഥാനത്തെ 68 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 34 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. 31 സീറ്റുകളിൽ കോൺഗ്രസും 3 സീറ്റുകളിൽ മറ്റുള്ളവരും മുന്നേറുന്നു.
ഹിമാചൽ പ്രദേശിൽ പാർട്ടി മികച്ച മുന്നേറ്റം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ, സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം ആരംഭിച്ചു. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പാർട്ടി വിട്ട നേതാക്കൾ സംസ്ഥാന നേതൃത്വവുമായി സമ്പർക്കം പുലർത്തുന്നുണ്ട്. സ്വതന്ത്രരുടെയും പിന്തുണ ബിജെപി ഉറപ്പിച്ചതായാണ് വിവരം.
അതേസമയം, എക്സിറ്റ് പോളുകളെയും രാഷ്‌ട്രീയ നിരീക്ഷണങ്ങളെയും മറികടക്കുന്ന വിജയമാണ് ഗുജറാത്തിൽ ബിജെപി നേടിയത്. നിലവിൽ 152 സീറ്റുകളിലാണ് പാർട്ടി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് കേവലം 17 സീറ്റുകളിൽ ലീഡ് തുടരുമ്പോൾ, ആം ആദ്മി പാർട്ടി 7 സീറ്റുകളിലും മറ്റുള്ളവർ 6 സീറ്റുകളിലും മുന്നേറുന്നു.
Comments